റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണം ഇടതുമുന്നണിയ്ക്ക് നഷ്ടമായതിനെച്ചൊല്ലി കലഹം. ഇത് പ്രാദേശിക നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും പ്രശ്നപരിഹാരത്തിന് ജില്ലാ നേതൃത്വം ഇടപെടണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു. പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കും വേദിയാകും.
ദീർഘകാലമായി യുഡിഎഫ് കൈവശം വച്ചിരുന്ന പഞ്ചായത്ത് ഭരണം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് എൽഡിഎഫിന് കിട്ടിയത്. ഇടത് അംഗങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ അവിശ്വാസത്തിൽ കലാശിച്ചു. ഏകോപനം നടത്തേണ്ട പ്രാദേശിക ഇടതുമുന്നണി നേതൃത്വം പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെന്നാണ് ആക്ഷേപം. ആദ്യഘട്ടത്തിൽ പ്രസിഡന്റായിരുന്ന അനു.ടി.ശാമുവലിനെ ആരോപണങ്ങളുടെ പേരിൽ സിപിഎം പുറത്താക്കി. അനുവിന്റെ നേതൃത്വത്തിൽ അവിശ്വാസം കൊണ്ടുവന്നതോടെ പാർട്ടി ഇദ്ദേഹത്തെ തിരിച്ചെടുക്കാൻ നിർബന്ധിതമായി. അവിശ്വാസ ചർച്ചയിൽ അനുവിനെ ഇടതുമുന്നണിയ്ക്കൊപ്പം നിർത്താൻ കഴിഞ്ഞെങ്കിലും കൂടെയുണ്ടായിരുന്ന ജനതാദൾ എസ് അംഗം ബിജി ചാക്കോ വിമതർക്കൊപ്പം ചേർന്നു. ഇവരെ പിന്തുണയ്ക്കാൻ ബിജെപി നേതൃത്വവും തയാറായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും ബിജെപി അംഗത്തിന്റെ പിന്തുണ അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇടത് വിമതർക്കൊപ്പമാണ് ബിജെപി. കോൺഗ്രസും ഇവരെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതേസമയം ഭരണം നഷ്ടപ്പെട്ടത് സിപിഎം സിപിഐ തർക്കത്തിനിടയാക്കിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് ജില്ലാ നേതൃത്വം ഇടപെടണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.