തിരുവല്ല കുറ്റൂരിൽ വയൽ നികത്തിയുള്ള കോളജ് നിർമാണം സ്റ്റേ ചെയ്തതിന് പിന്നാലെ എസ്എൻഡിപി യൂണിയൻ ഭാരവാഹികൾക്കെതിരെ കേസെടുക്കാൻ പത്തനംതിട്ട ജില്ലാ കലക്ടറുടെ ഉത്തരവ്. നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചതിനാണ് കേസ്. തുടർ നടപടികൾക്കായി തിരുവല്ല സബ് കലക്ടറെ ചുമതലപ്പെടുത്തി.
2005 ലാണ് കുറ്റൂർ ശ്രീനാരായണ കോളജിന്റെ നിർമാണം തുടങ്ങിയത്. തിരുവല്ല എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിലുള്ള പണികൾക്ക് യാതൊരുവിധ അനുമതിയും വാങ്ങിയിരുന്നില്ല. കൃഷിയിടത്തിലെ നിർമാണം നിയമംലംഘിച്ചാണെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയെങ്കിലും ആദ്യഘട്ടത്തിൽ തടയാനായില്ല.
തുടർന്ന് എസ്എൻഡിപി യൂണിയൻ നിയമനടപടികളുമായി മുന്നോട്ടുപോയി. വിശദമായ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനം നടന്നതായി ജില്ലാഭരണകൂടം കണ്ടെത്തിയത്. ഇതോടെ നിർമാണം സ്റ്റേ ചെയ്തു. പിന്നാലെയാണ് നിയമലംഘനം നടത്തിയ എസ്എൻഡിപി യൂണിയൻ ഭാരവാഹികൾക്കെതിരെ കേസെടുക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടത്. നികത്തിയ നിലം പൂർവസ്ഥിതിയിലാക്കുന്ന ജോലികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങണമെന്നാണ് ഉത്തരവിലുള്ളത്. ഇതിന് തടസം നിന്നാൽ ജില്ലാഭരണകൂടം
നേരിട്ട് പണികൾ നടത്തി തുക യൂണിയൻ ഭാരവാഹികളിൽ നിന്ന് ഈടാക്കും. ഉത്തരവ് നടപ്പാക്കാൻ തിരുവല്ല സബ് കലക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജില്ലാ കലക്ടറുടേത് ഏകപക്ഷീയമായ നടപടിയെന്നുമാണ് എസ്എൻഡിപി യൂണിയൻ ഭാരവാഹികളുടെ നിലപാട്.