അച്ഛനെ വിദേശത്തേക്ക് യാത്രയയ്ക്കാന്‍ പോയ പത്തുവയസുകാരനായ മകനും ബന്ധുവും വാഹനാപകടത്തില്‍ മരിച്ചു. എംസി റോഡിൽ ചെങ്ങന്നൂരിനു സമീപം കാരക്കാട് പാറയ്ക്കൽ ജംക്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് കാറിൽ ഇടിച്ചാണ് അപകടം. അപകടം നടന്നയുടന്‍ ബസ് ഡ്രൈവറും കണ്ടക്ടറും രക്ഷപെട്ടു.
രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസ്, കാറിന്‍റെ വലതുവശത്തായി ഇടിക്കുകയായിരുന്നു. പത്തുവയസുകാരനായ ഇവാന്‍ തോമസ് വര്‍ഗീസ്, കാര്‍ ഓടിച്ചിരുന്ന കല്ലൂപ്പാറ താനാത്ത് സജി ടി.മാത്യു എന്നിവരാണ് മരിച്ചത്. ഇവാന്‍റെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് സജി. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
ഇവാന്‍റെ പിതാവ് തോമസ് വര്‍ഗീസിനെ കുവൈറ്റിലേക്ക് യാത്രയാക്കുന്നതിനുവേണ്ടി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. ഇവാന്‍റെ അമ്മയും സഹോദരിയുമടക്കം അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന തോമസ് വര്‍ഗീസിനും ഇവാന്‍റെ സഹോദരി അലീനയ്ക്കും ചെറിയ പരുക്കേറ്റു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. അപകടവിവരമറിഞ്ഞ് നിരവധിയാളുകള്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
എം.സി.റോഡില്‍ കാരയ്ക്കാട് ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.