ദേശീയ കണക്കെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയില്‍ പത്തനംതിട്ട റാന്നി വനംഡിവിഷനില്‍ രണ്ടുദിവസത്തിനുള്ളില്‍ 103 ആനകളെ കണ്ടെത്തി. ആനകളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളേക്കാള്‍ മുപ്പത് ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഏറ്റവുമധികം കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്തിയത് പ്ലാപ്പള്ളി, കണമല, മൂഴിയാർ, വേലുത്തോട്, ഗവി, പച്ചക്കാനം മേഖലയിലാണ്.
ഇതിൽ ഭൂരിഭാഗം വനമേഖലയും ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ്. റേഞ്ചിലെ പ്ലാപ്പള്ളിയിൽ പത്തും കൊച്ചുകോയിക്കലിൽ നാലും പച്ചക്കാനത്ത് എട്ട് ബ്ലോക്കും തിരിച്ചാണ് ആനകളുടെ എണ്ണമെടുക്കുന്നത്. ജിപിഎസ് സംവിധാനത്തിന്റെ സഹായവും ഉപയോഗിക്കുന്നുണ്ട്. എണ്ണമെടുക്കുന്നതിനൊപ്പം ആനകളുടെ ആവാസവ്യവസ്ഥയ്ക്ക് മാറ്റമുണ്ടായോ എന്ന കാര്യവും പരിശോധിയ്ക്കും.
കൊമ്പൻ, പിടി, മുതിർന്നവർ, ഇടത്തരം, ഇളമുറക്കാർ, മോഴ, കുട്ടികൾ, എന്നിങ്ങനെ തിരിച്ചാണ് ആനകളുടെ കണക്കെടുപ്പ്. വനത്തിനുള്ളിൽ വിവിധയിടങ്ങളിൽ ചെക്ക് ഡാം നിർമിച്ച് ജലസാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഡാമുകൾക്ക് സമീപത്തായി ഈറയും മുളയും വേണ്ടത്ര ലഭ്യമാക്കിയതും റാന്നി വനമേഖലയിൽ ആനകളുടെ എണ്ണം കൂടിയതിന്റെ കാരണമായിപ്പറയുന്നു.