എം.സി റോഡിൽ ഏനാത്ത് കരസേന നിർമിച്ച ബെയ്്്ലി പാലത്തിന്റെ ബലത്തെക്കുറിച്ച് ആശങ്കവേണ്ടെന്ന് സൈന്യം. കഴിഞ്ഞദിവസം ഇരുമ്പുപാളി ഇളകിനീങ്ങിയത് സ്വാഭാവികമെന്നാണ് ഉദ്യോഗസ്ഥർ കെഎസ്ടിപി അധികൃതരെ അറിയിച്ചിട്ടുള്ളത്. കൃത്യമായ ഇടവേളകളിൽ പാലം ബലപ്പെടുത്തുന്നതിന് കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ഒരുമാസം മാത്രം പഴക്കമുള്ള ബെയ്്്ലി പാലത്തിലെ എട്ടാമത്തെ ഇരുമ്പുപാളിയാണ് തെന്നിമാറിയത്. വാഹനത്തിരക്ക് കൂടിയാൽ ഇത് സ്വാഭാവികമെന്നാണ് സൈന്യത്തിന്റെ നിലപാട്. ഇത് ഒരുതരത്തിലും അപകടസാധ്യതയുള്ളതല്ല. എട്ട് ഭാഗങ്ങളിലായി ഇരുമ്പ് ഘടിപ്പിച്ചിട്ടുള്ളതിനാൽ ഒരു ഭാഗം നീങ്ങിമാറിയാലും അടുത്തത് ബലം നിലനിർത്തും. ഈ സാഹചര്യത്തിൽ പ്രത്യേക പരിശോധന ആവശ്യമില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. എന്നാൽ ഒരേസമയം ബെയ്്്ലി പാലത്തിലൂടെ ഒരു വാഹനമെന്ന നിബന്ധന അപകടസൂചനയുണ്ടായിട്ടും പാലിക്കാനാകുന്നില്ല. വാഹനങ്ങളുടെ വേഗത പത്ത് കിലോമീറ്റർ എന്ന നിലയിലും ക്രമപ്പെടുത്താനായിട്ടില്ല. ഗതാഗതക്കുരുക്ക് പതിവാണെന്നാണ് വാഹനയാത്രികരുടെ പരാതി. ഇരുകര കടക്കാൻ മണിക്കൂറുകൾ വേണ്ടിവരുന്ന സാഹചര്യം.
ഗതാഗതം നിയന്ത്രിക്കുന്നതിന് കൂടുതൽ പൊലീസുകാരെ വിന്യസിക്കും. ഇരുപത്തിനാല് മണിക്കൂറും കെഎസ്ടിപി അധികൃതരുടെ സാന്നിധ്യവുമുണ്ടാകും. അറ്റകുറ്റപ്പണിയ്ക്ക് പരിശീലനം ലഭിച്ച തൊഴിലാളികളെയും നിയോഗിക്കും. ബെയ്്്ലി പാലത്തിലൂടെയുള്ള ഗതാഗതം ഒരുതരത്തിലും തടസപ്പെടാതെയുള്ള നടപടികൾക്കാണ് പൊതുമരാമത്ത് വകുപ്പ് രൂപം നൽകിയിട്ടുള്ളത്.