സൈന്യം നിർമിച്ച ഏനാത്ത് ബെയ്‌ലി പാലത്തിന് ഒരു മാസം പിന്നിടുമ്പോൾ തകരാർ സംഭവിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.നിയന്ത്രണമില്ലാതെ വാഹനം കടന്നു പോയതാണ് ഇരുമ്പ് ഷീറ്റ് ഇളകി മാറിയതിന്റെ കാരണമായിപ്പറയുന്നത്. പിഴവ് സംഭവിച്ചിട്ടില്ലെന്നും വിശദമായ പരിശോധന നടത്തുമെന്നുമെന്നാണ് സൈന്യത്തിന്റെ നിലപാട്
പണി തുടങ്ങി മൂന്നാം ദിനം ബെയ്ലി പാലം ഗതാഗത യോഗ്യം. സൈന്യത്തിന്റെ ഭാരവാഹനം കയറ്റിയുള്ള പരീക്ഷണം. നൂറു ശതമാനം സുരക്ഷിതമെന്ന് സൈന്യം ഉറപ്പു നൽകിയതോടെ കഴിഞ്ഞ മാസം എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഗതാഗതത്തിനായി തുറന്നു നൽകി. ഒരേ സമയം പാലത്തിൽ ഒരു വാഹനമെന്ന നിബന്ധന ആദ്യമേ ലംഘിച്ചു. തലങ്ങും വിലങ്ങും വാഹനമോടി. തൂണുകളില്ലാത്ത പാലമായത് കൊണ്ട് സമ്മർദ്ധം ഷീറ്റുകൾ ഇളകി മാറുന്നതിന് ഇടയാക്കി. പ്രശ്നം സാരമുള്ളതല്ലെന്നാണ് കെ എസ് ടി പി അധികൃതരുടെ നിലപാട്.
സൈന്യത്തിന്റെ അനുമതിയോടെ ഇളകിയ ഭാഗത്ത് പുതിയ ഷീറ്റിട്ട് ഒരു മണിക്കൂറിനു ശേഷം ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. എന്നാൽ വിശദമായ പരിശോധന നടത്തുന്നതിനാണ് സൈന്യം തീരുമാനിച്ചിട്ടുള്ളത്.നിലവിലെ സാഹചര്യം വ്യക്തമാക്കി വിശദമായ റിപ്പോർട്ട് പൊതുമരാമത്ത് അധികൃതർ സൈന്യത്തിന് കൈമാറി. കരസേനയുടെ മദ്രാസ് റജിമെന്റിലെ എൻജിനീയറിങ് വിഭാഗം അടുത്ത ദിവസം ഏനാത്തെത്തും. പാലം വിശദമായി പരിശോധിക്കും.