തിരുവല്ല കുറ്റൂരിലെ ശ്രീ നാരായണ കോളജ് നിർമാണം പത്തനംതിട്ട ജില്ലാ കലക്ടർ സ്റ്റേ ചെയ്തു. നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചുവെന്ന് കാട്ടിയാണ് കലക്ടറുടെ ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടരയേക്കർ സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നാണ് നിർദേശം. തിരുവല്ല എസ്എൻഡിപി യൂണിയന് കീഴിലാണ് കുറ്റൂരിൽ ശ്രീ നാരായണ കോളജിന്റെ നിർമാണം പുരോഗമിക്കുന്നത്. നെൽവയൽ തണ്ണീർത്തട നിയമം മറികടന്ന് നിർമാണം നടത്തിയത് നിയമവിരുദ്ധമെന്നാണ് റവന്യൂവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
രണ്ടരയേക്കർ ഭൂമി ഉടൻ പൂർവസ്ഥിതിയിലാക്കണം. സ്വമേധയാ മണ്ണ് നീക്കിയില്ലെങ്കിൽ സർക്കാർ ചെലവിൽ മണ്ണ് നീക്കി തുക ഭൂവുടമയിൽ നിന്നും ഈടാക്കും. ഇതിന് രണ്ടാഴ്ചത്തെ സാവകാശം നൽകിയിട്ടുണ്ട്. തിരുവല്ല സബ് കലക്ടറുടെ മേൽനോട്ടത്തിലായിരിക്കും നടപടികൾ. റവന്യൂ വകുപ്പിന്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നാണ് യൂണിയൻ ഭാരവാഹികളുടെ നിലപാട്.
2005 ലാണ് കോളജിന്റെ നിർമാണം തുടങ്ങിയത്. മുഴുവൻ അനുമതികളും വാങ്ങിയിരുന്നു. 2008 ലെ പുതിയ ഡാറ്റാ ബാങ്കിന്റെ അടിസ്ഥാനത്തിലാണ് ഭൂമി നെൽവയലായി റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. കലക്ടറുടെ ഉത്തരവ് പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതിനാണ് എസ്എൻഡിപി യൂണിയൻ തീരുമാനം.