പത്തനംതിട്ട റാന്നി പഴവങ്ങാടി പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിയ്ക്കെതിരെ ഇടത് അംഗങ്ങളുടെ അവിശ്വാസ നോട്ടീസ്. കോൺഗ്രസ് മുന്നോട്ടുവച്ച അവിശ്വാസത്തെ സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അനുകൂലിക്കുകയായിരുന്നു. ഇടതുമുന്നണി പ്രാദേശിക നേതൃത്വത്തിലെ ഭിന്നതയാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് സൂചന.
പ്രസിഡന്റ് അനിൽ തുണ്ടിയിലിനും വൈസ് പ്രസിഡന്റ് അനി സുരേഷിനുമെതിരെയാണ് യുഡിഎഫിലെ അഞ്ച് അംഗങ്ങൾക്കൊപ്പം എൽഡിഎഫിലെ മൂന്നുപേരും അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്. സിപിഎം പുറത്താക്കിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് അനു ടി.സാമുവൽ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ബോബി എബ്രഹാം, ബിനു.സി.മാത്യു എന്നിവരാണ് അവിശ്വാസത്തിൽ ഒപ്പിട്ട ഇടത് അംഗങ്ങൾ.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം അനു.ടി.സാമുവലാണ് പ്രസിഡന്റായത്. സിപിഎം അച്ചടക്ക നടപടിയെടുത്തതിനെത്തുടർന്ന് അനുവിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. സ്വജനപക്ഷപാതം, വികസന മുരടിപ്പ് എന്നിവയാണ് അവിശ്വാസത്തിന് കാരണമായിപ്പറയുന്നത്.
കഴിഞ്ഞ മാസം 12 നു ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ സെക്രട്ടറിക്കെതിരെ ബിനു.സി.മാത്യു നടത്തിയ പരാമർശം തർക്കത്തിനിടയാക്കിയിരുന്നു. ഇത് പരിഹരിച്ചതാണെന്നും നിലവിലെ അട്ടിമറിയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നുമാണ് സിപിഎം നിലപാട്.
പ്രസിഡന്റ് മാറ്റത്തെത്തുടർന്ന് ഫണ്ട് വിനിയോഗം പോലും ശരിയായ സമയത്ത് നടപ്പാക്കാനായിരുന്നില്ലെന്നാണ് ആക്ഷേപം. അനുകൂല സാഹചര്യം മുതലെടുക്കാൻ യുഡിഎഫ് ശ്രമം തുടങ്ങിയിട്ടുണ്ട്.