അനുവദിച്ച തുക തീർന്നതോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പവലിയൻ നിർമാണം മുടങ്ങി. നാലുനില കെട്ടിടമെന്നത് ആദ്യനിലയുടെ പൂർത്തീകരണത്തിൽ ഒതുങ്ങുന്ന സാഹചര്യമാണുള്ളത്. പ്രതിസന്ധി മറികടക്കാൻ നടപടി തുടങ്ങിയെന്നാണ് നഗരസഭ അധികൃതരുടെ നിലപാട്. മുൻ ആറൻമുള എംഎൽഎ കെ.ശിവദാസൻ നായർ അനുവദിച്ച രണ്ട് കോടിയിലാണ് നിലവിലെ കെട്ടിടം നിർമിച്ചത്.
ഒരു വലിയ ഹാളും കായികതാരങ്ങൾക്ക് വസ്ത്രം മാറാനുള്ള രണ്ട് മുറിയും പരിശീലകർക്കുള്ള രണ്ട് മുറിയുമാണ് ഇതിലുള്ളത്. വൈദ്യുതീകരണവും പ്ലംബ്ബിംഗും അവശേഷിക്കുന്നു. പുതിയ കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമാണം കാരണം കുട്ടികളുടെ പരിശീലനത്തിനിടെ ജനൽചില്ലുകൾ പൊട്ടിമാറുന്ന സാഹചര്യമാണ്. സുരക്ഷിതമായ വാതിലും ശുചിമുറികളുമില്ല. മൽസരങ്ങൾ നടക്കുമ്പോൾ സമീപത്തെ പൊട്ടിപ്പൊളിഞ്ഞ ശുചിമുറിയാണ് കായികതാരങ്ങൾ ഉപയോഗിക്കുന്നത്. പണം കണ്ടെത്താനുള്ള നടപടി തുടങ്ങിയതായി നഗരസഭാധ്യക്ഷ വ്യക്തമാക്കി.
നാലുനില വരെ പണിയുന്നതിനുള്ള രൂപരേഖയാണ് തയാറാക്കിയത്. രണ്ടാംനിലയിൽ താമസിക്കാനുള്ള മുറി. ഭക്ഷണശാല. തുടങ്ങിയ സൗകര്യങ്ങൾ നിർമിക്കുമെന്ന് അറിയിച്ചെങ്കിലും അത് നടപ്പായില്ല. മതിയായ തുകയില്ലാതെ പണി തുടങ്ങാനാവില്ലെന്നാണ് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കുന്നത്. പവലിയൻ നിർമാണം അശാസ്ത്രീയമെന്ന പരാതിയും ഉയർന്നിട്ടുണ്ട്.