ചരിത്രപ്രസിദ്ധമായ ആറൻമുള വള്ളസദ്യ വഴിപാടിനുള്ള ബുക്കിങ് തുടങ്ങി. മൂന്ന് ദിവസത്തിനുള്ളിൽ 125 നേർച്ചക്കാർ വള്ളസദ്യയ്ക്കായി പേരുചേർത്തിട്ടുണ്ട്. ജൂലൈ 15 മുതൽ ഒക്ടോബർ രണ്ട് വരെയാണ് വഴിപാടുകൾ നടത്തുന്നത്.
ഉദ്ദിഷ്ടകാര്യസാധ്യത്തിനും സന്താനഭാഗ്യത്തിനും വേണ്ടിയാണ് വള്ളസദ്യ വഴിപാട് നടത്തുന്നത്. രണ്ടരമാസക്കാലം നീളുന്ന വഴിപാടിൽ നേർച്ചക്കാരുൾപ്പെടെ പതിനായിരങ്ങൾ പങ്കെടുക്കും. 51 പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ സമർപ്പിക്കുന്നത്. കഴിഞ്ഞതവണ 423 വള്ളസദ്യയാണ് ആറൻമുളയിൽ വഴിപാടായി നടന്നത്. ഇത്തവണ നേർച്ച 500 കടക്കുമെന്നാണ് വിലയിരുത്തൽ.
പള്ളിയോടസേവാസംഘം ഓഫിസായ പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് നേരിട്ട് വള്ളസദ്യയ്ക്കുള്ള പണമടയ്ക്കേണ്ടത്. പതിനായിരം രൂപ മുൻകൂറായി നൽകണം. വിദേശത്തുള്ള ഭക്തർക്ക് പള്ളിയോട സേവാസംഘത്തിന്റെ ബാങ്ക് അക്കൗണ്ട് വഴിയും പണമയ്ക്കാം. ക്ഷേത്രത്തിലെ സദ്യാലയങ്ങളുടെ കുറവ് കാരണം ഒരുദിവസം നടത്തുന്ന വഴിപാടുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.
Advertisement