തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരം. നെയ്യാർ ഡാമിൽ നിന്ന് അരുവിക്കരയിലേക്ക് പൂർണതോതിൽ പമ്പിങ് ആരംഭിച്ചു. പ്രതിദിനം 114 ദശലക്ഷം ലീറ്റർ വെള്ളമാണ് ഇപ്പോൾ പമ്പു ചെയ്യുന്നത്. 180 എച്ച് പിയുടെ രണ്ട് ഫ്ലോട്ടിങ് പമ്പുകളാണ് നെയ്യാർ ജലാശയത്തിൽ നിന്ന് ഇപ്പോൾ വെള്ളം പമ്പു ചെയ്യുന്നത്. 100 എച്ച് പിയുടെ രണ്ടുപമ്പുകൾ കരയിലും സ്ഥാപിച്ചിട്ടുണ്ട്.
പമ്പുകൾക്ക് ആവശ്യമായ വൈദ്യുതിക്കായി മൂന്ന് ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ഡ്രഡ്ജറുകൾ പമ്പുചെയ്യുന്നത് ഉൾപ്പടെ നെയ്യാർ ഡാമിൽ നിന്ന് പ്രതിദിനം 114 ദശലക്ഷം ലീറ്റർ വെള്ളം അരുവിക്കര ഡാമിലേക്ക് ഒഴുകിയെത്തുന്നു. വെള്ളിയാഴ്ച പരീക്ഷണപമ്പിങ് നിശ്ചയിച്ചിരുന്നെങ്കിലും കാറ്റും മഴയും കാരണം പമ്പുകൾ വെള്ളത്തിലിറക്കാൻ വൈകി. ഇന്നലെ പുലർച്ചയോടെയാണ് പരീക്ഷണപമ്പിങ് നടത്തിയത്.
പമ്പു ചെയ്യുന്ന ജലം ചിലയിടങ്ങളിൽ നഷ്ടപ്പെടുന്നത് പരിഹരിക്കാൻ ജലസേചനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. വോൾട്ടേജിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ പരിഹരിക്കാൻ പമ്പിങ് ഏരിയയിലേക്ക് പുതിയൊരു ലൈൻ കൊണ്ടുവരും. വിവിധ വകുപ്പുകളിലെ 150ഓളം ജീവനക്കാരുെട കഠിനാധ്വാനത്തിനൊടുവിലാണ് ദിവസങ്ങൾക്കകം പൂർണതോതിൽ പമ്പിങ് സാധ്യമായത്.
Advertisement