കുട്ടികളുടെ ചോദ്യങ്ങൾക്ക് മെയ്‌വഴക്കത്തോടെ മറുപടി പറഞ്ഞ് രമേശ് ചെന്നിത്തല. തിരുവന്തപുരത്ത് കുട്ടികൾക്കു വേണ്ടി സംഘടിപ്പിച്ച കിളിക്കൂട്ടം 2017 എന്ന പരിപാടിയിലാണ് അപ്രതീക്ഷിത ചോദ്യം ചെന്നിത്തലയെ തേടിയെത്തിയത്. മുഖ്യമന്ത്രിയാകുമോ എന്നതായിരുന്നു കൂടുതൽ പേർക്കും അറിയേണ്ടത്.നിശ്ചയിച്ചതിലും ഒന്നരമണിക്കൂർ വൈകിയെത്തിയതിനും പ്രതിപക്ഷ നേതാവ് കുട്ടികളുടെ ചൂടറിഞ്ഞു. വൈകിയെത്തിയതിലുള്ള പരിഭവം പ്രകടിപ്പിച്ചായിരുന്നു കുട്ടികളുടെ ചോദ്യങ്ങൾ ആരംഭിച്ചത്.നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകിയെത്തിയത് എന്തുകൊണ്ടെന്നുള്ള ചോദ്യത്തിന് നിയമസഭാസമ്മേളനമായതു കൊണ്ടെന്നായിരുന്നു മറുപടി.
ഉമ്മൻചാണ്ടിയാണോ കരുണാകരനാണോ മികച്ച മുഖ്യമന്ത്രി എന്നതായിരുന്നു ഒരു വിരുതനറിയേണ്ടത്. രണ്ടു പേരും രണ്ടു തരത്തിൽ കഴിവുകൾ പ്രകടിപ്പിച്ചവരായിരുന്നുവെന്ന് പറഞ്ഞു ചെന്നിത്തല തടിതപ്പി. മുഖ്യമന്ത്രിയാകുമോ എന്നുള്ളത് കുട്ടിച്ചോദ്യമായിരുന്നതെങ്കിലും അതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചായിരുന്നു മറുപടി. പാർട്ടി ആണ് എല്ലാം തീരുമാനിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
കോൺഗ്രസുകാർ വെള്ളയും വെള്ളയും മാത്രം ധരിക്കുന്നതിനുള്ള കാരണം തേടിയെത്തിയ കുട്ടി മിടുക്കനോട് കുട്ടികാലം മുതൽ താൻ ഖാദിയാണ് ധരിക്കുന്നതെന്നും വെളള വസ്ത്രത്തോട് പ്രത്യേക ഇഷ്ടമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഒടുവിൽ കുട്ടികളുടെ പാട്ടും ആസ്വദിച്ചായിരുന്നു ചെന്നിത്തലയുടെ മടക്കം.
Advertisement