ഭവന നിർമാണത്തിന് മുള പ്രയോജനപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തിരുവനന്തപുരത്ത് മുള നിർമാണ സ്കൂളിന് തുടക്കം. ഹരിത നിർമാണ രീതികൾക്ക് നേതൃത്വം നൽകുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നൂതന സംരംഭത്തിന് തുടക്കമിട്ടത്. പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തിൽ ചെലവുകുറഞ്ഞ ഭവനനിർമാണ രീതി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
നിർമ്മാണ പ്രവർത്തനങ്ങളിൽ മുളയെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് മുള നിർമാണ സ്കൂൾ പ്രവർത്തനം തുടങ്ങുന്നത്. മുടവൻമുഗളിൽ വിവിധ ഇനങ്ങളിലുള്ള മുളങ്കൂട്ടങ്ങൾ നിറഞ്ഞ വിശാലമായ വളപ്പിലാണ് മുള സ്കൂൾ സജ്ജമായിരിക്കുന്നത്. മുള ഉപയോഗിച്ചുള്ള നിർമ്മാണ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ഫലത്തിൽ വരുത്തുകയും ചെയ്യുന്നതിനുള്ള പരിശീലനമാകും വിദഗ്ധരുടെ നേതൃത്വത്തിൽ നൽകുക. ഇത് സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് മന്ത്രി കെ ടി ജലീൽ അഭിപ്രായപ്പെട്ടു.
പ്രകൃതിയോടിണങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാൻ സർക്കാർ പിന്തുണ ഉറപ്പു നൽകുന്നതായും മന്ത്രി പറഞ്ഞു. മുള സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങളും ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനുള്ള വർക് ഷോപ്പും സ്കൂളിന്റെ ഭാഗമാണ്.