നെയ്യാറിൽ നിന്ന് പ്രതിദിനം നൂറ് ദശലക്ഷം ലിറ്റർ വെളളം അരുവിക്കരയിൽ എത്തിക്കുന്നതിനുള്ള ശ്രമം വിജയത്തിലേയ്ക്ക്. ഒരേസമയം രണ്ട് ഡ്രഡ്ജറുകൾ പ്രവർത്തന യോഗ്യമായതോടെയാണ് ശ്രമകരമായ ദൗത്യം ഫലംകണ്ടത്. ജല അതോറിറ്റിയുടെ ഡ്രഡ്ജറിനൊപ്പം ദിവസവും 24 ദശലക്ഷം ലിറ്റർ വെളളം അരുവിക്കരയിലെത്തിക്കാൻ ശേഷിയുള്ള ട്രാവൻകൂർ സിമന്റ്സിന്റെ ഡ്രഡ്ജർ, ഇതിന് പുറമെ ഗുജറാത്തിൽ നിന്നെത്തിച്ച രണ്ട് ഫ്ലോട്ടിങ് പമ്പുകൾ. ഏഴാം തീയതിയോടെ ഇൗ സംവിധാനങ്ങളെല്ലാം പ്രവർത്തനക്ഷമമാകുമ്പോൾ നൂറ്റിപതിനാല് ദശലക്ഷം ലിറ്റർ വെളളമാകും നെയ്യാറിൽ നിന്ന് പ്രതിദിനം അരുവിക്കരയിലെത്തുക. ഇത് ശുദ്ധീകരിച്ച് നഗരത്തിലെത്തിക്കുന്നതിലൂടെ നിലവിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജലവകുപ്പ്.
ഡ്രഡ്ജറുകൾ സ്ഥാപിച്ചിരിക്കുന്ന കാപ്പുകാട് , അവശേഷിക്കുന്ന നിർമ്മാണ ജോലികൾ ഉടൻ പൂർത്തിയാക്കി ഇൗ ആഴ്ച അവസാനത്തോടെ വെള്ളം പൂർണ്ണതോതിൽ പമ്പുചെയ്യുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി മാത്യു ടി തോമസ് അറിയിച്ചു.നെയ്യാറിൽ നിന്നും പേപ്പാറയിൽ നിന്നുമുള്ള ജലം ഉപയോഗിച്ച് ഇൗ മാസം മുപ്പത്തിയൊന്ന് വരെ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. രണ്ടുകോടിരൂപയാണ് ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.