കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ കണ്ടെത്തിയ കുറവുകൾ പരിഹരിച്ച് റിപ്പോർട്ട് നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച. ഒരുതവണ നിരാകരിച്ച അപേക്ഷ വീണ്ടും പരിഗണിക്കുന്നതിനായി സമര്‍പ്പിക്കേണ്ട കംപ്ലയിന്‍സ് റിപ്പോര്‍ട്ട് നല്‍കിയത് കാലാവധി കഴിഞ്ഞ്. ഇതോടെ ഈവര്‍ഷം അധ്യയനം തുടങ്ങാനുള്ള സാധ്യതകള്‍ മങ്ങുകയാണ്.
പാരിപ്പള്ളി മെഡിക്കൽ കോളജിന് അംഗീകാരം ലഭിക്കാൻ 27 കുറവുകളുണ്ടെന്ന് അപേക്ഷ തള്ളിക്കൊണ്ട് നവംബർ 22 നാണ് മെഡിക്കൽ കൗൺസിൽ സംസ്ഥാന സർക്കാരിനെ അറിയിച്ചത്.കുറവുകൾ പരിഹരിച്ച് ജനുവരി 15 ന് മു൯പ് കംപ്ലയി൯സ് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ ഗുരുതരമായ അലംഭാവമാണ് ഇക്കാര്യത്തിൽ കാട്ടിയത്. മെഡിക്കൽ കൗൺസിലിന്റെ യോഗത്തിന് ഫെബ്രുവരി 10 എത്തിയപ്പോൾ മാത്രമാണ് കംപ്ലയി൯സ് റിപ്പോർട്ട് ആശുപത്രി അധികൃതർ സമർപ്പിച്ചത്.
ഇ.എസ്.ഐയുടെ നിയന്ത്രണത്തിലിരിക്കെ പ്രവർത്തിച്ചിരുന്ന ലേബർ റൂം പൂട്ടിയിട്ടതിന്റെ വിശദീകരണം പോലും കംപ്ലയിൻസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. മെഡിക്കൽ കൗൺസിൽ കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. മെഡിക്കൽ കൗൺസിലിൽ ഉദ്യോഗസ്ഥരെ കൃത്യമായി ബന്ധപ്പെടാനാവുന്നില്ലെന്നും ഫോൺ എടുക്കാറില്ലെന്നുമുള്ള മുടന്ത൯ ന്യായങ്ങളാണ് ആശുപത്രി അധികൃതർ പറയുന്നത്. മെഡിക്കൽ കൗൺസിൽ പരിശോധന ദിവസം പോലും ബ്ലഡ് ബാങ്ക് പ്രവർത്തന സജ്‍ജമാക്കാതിരുന്നതും ലേബർ റൂം പ്രവർത്തിച്ചിരുന്നില്ലെന്നുള്ളതും അംഗീകാരം നേടിയെടുക്കാനുള്ള താല്പര്യക്കുറവിന്റെ സൂചനകൾ തന്നെയാണ്.