അരിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പത്തനംതിട്ട ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. കുടുംബശ്രീയുടെ സഹകരണത്തോടെ ജൈവകൃഷിയിലൂടെ പഞ്ചായത്ത് പുറത്തിറക്കിയ ഇരവിപേരൂർ റൈസ് വിപണിയിലെത്തി. ധനമന്ത്രി തോമസ് ഐസക്ക് ആദ്യ വിൽപന നിർവഹിച്ചു.
പഞ്ചായത്തിൽ തരിശ് കിടന്ന 96 ഏക്കറിലായിരുന്ന നെൽകൃഷി. അറുപത്തി അയ്യായിരം കിലോ നെല്ല് ലഭിച്ചു. ഇത് കുത്തി നാൽപ്പത്തി രണ്ടായിരം കിലോ അരിയാണ് ഇരവിപേരൂർ ബ്രാൻഡിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. ബ്രാൻഡഡ് അരിയുമായി കിടപിടിക്കുംവിധത്തിലുള്ള മികച്ച കുത്തരി. അഞ്ച്, പത്ത്, ഇരുപത്തി അഞ്ച് എന്നീ തൂക്കത്തിലുള്ള പായ്ക്കറ്റുകളായാണ് വിലക്കുറവോടെ ഇരവിപേരൂർ റൈസ് കടകളിലെത്തിയത്.
അരിക്ക് പുറമേ തവിട്, പൊടിയരി, കറുത്ത അരി ഉപയോഗിച്ച് തയാറാക്കിയ കോഴിത്തീറ്റ, കച്ചിത്തിരി എന്നിവയും വിപണനം ചെയ്യുന്നുണ്ട്. തുടക്കത്തിൽ പഞ്ചായത്തിലെ കടകളിലൂടെയാണ് വിൽപന. അടുത്തവർഷം മുതൽ രണ്ടാംകൃഷിയും കരനെൽകൃഷിയും ചെയ്ത് 250 ഏക്കറിലേക്ക് വ്യാപിപ്പിക്കും. ഇരവിപേരൂർ ബ്രാൻഡ് അരി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും വിൽപനയ്ക്കായി അനുമതി ലഭിച്ചിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്ക് ഇരവിപേരൂർ അരിയുടെ ആദ്യവിൽപന നിർവഹിച്ചു. മന്ത്രി മാത്യു.ടി.തോമസ് , വീണാ ജോർജ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.