തിരുവനന്തപുരത്തിന്റെ ജലസ്രോതസായ പേപ്പാറ വറ്റിവരളുമ്പോൾ, സമീപത്തെ മലനിരകളാകെ വെട്ടിവെളുപ്പിച്ചും തീയിട്ടും മുന്നേറുകയാണ് വനം വകുപ്പ്. പരിസ്ഥിതിക്കും കുടിവെള്ളത്തിനും വൻ നാശം വരുത്തുന്ന അക്കേഷ്യ കൃഷികൊണ്ട് പേപ്പാറയുടെ നാലുചുറ്റും നിറഞ്ഞു കഴിഞ്ഞു. അക്കേഷ്യ കൃഷിവ്യാപകമായതോടെ ആര്യനാട്, വിതുര പഞ്ചായത്തുകളില കിണറുകളിൽപോലും വെള്ളമില്ല.
കൊടും വേനലിൽ നാടാകെ ദാഹിച്ച് വലയുമ്പോഴാണ്, പരിസ്ഥിതി സംരക്ഷിക്കേണ്ടവനം വകുപ്പ്, സർക്കാർചെലവിൽ മരുവത്ക്കരണം നടത്തുന്നത്. ഇത് പേപ്പാറക്കു ചുറ്റുമുള്ള മലനിരകൾ. കത്തിക്കരിഞ്ഞ ഏതോ യുദ്ധഭൂമിക്ക് സമാനമായ കാഴ്ചകളാണ് ഇവിടെയെങ്ങും.
പേപ്പാറ ജലസംഭരണിയിലേക്ക് നീരൊഴുകിയെത്തേണ്ടത് ഇവിടെ നിന്നാണ്.നല്ല കാടുകളായിരുന്ന ഈ പ്രദേശമാകെ വെട്ടിവെളുപ്പിച്ച് ഏകദേശം 10 കിലോമീറ്റർചുറ്റളവിൽ, അക്കേഷ്യ പ്്ളാന്റേഷനുകളുണ്ടാക്കിയിരിക്കുന്നു. അൽപ്പം മൂപ്പെത്തുമ്പോൾ, അക്കേഷ്യമരങ്ങൾ വെട്ടും. പിന്നീട് പ്രദേശമാകെ തീയിട്ട് വെളുപ്പിക്കും.
അക്കേഷ്യമരങ്ങൾ വൻതോതിൽ ജലം ഊറ്റിയെടുക്കുന്നവയാണ്. കൂടാതെ ഇവ നട്ടുപിടിപ്പിക്കുന്നിടത്ത് മറ്റൊരു ചെടിയും മരവും വളരുകയുമില്ല. പേപ്പാറയിലേക്ക് ഒഴുകിയെത്തേണ്ട നീരുറവകളെല്ലാം ഇതോടെ വറ്റിപ്പോകുകയും ചെയ്തു. പേടിപ്പെടുത്തുന്ന വേനലിന് അങ്ങിനെ വിഷവൃക്ഷമായ അക്കേഷ്യയും തീയും മഴുവും കൊണ്ട് ആക്കം കൂട്ടുകയാണ് വനം വകുപ്പ്.