ആറൻമുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചെങ്കിലും നിർമാണത്തിനായി കണ്ടെത്തിയ ഭൂമിയിൽ സമരത്തിന്‍റെ ഭാഗമായി താമസിപ്പിച്ച കുടുംബങ്ങള്‍ ദുരിതാവസ്ഥയിൽ. അറുപതിലധികം കുടുംബങ്ങളാണ് ഭൂമിയ്ക്കായി ഇപ്പോഴും കുടിൽകെട്ടി സമരമുഖത്തുള്ളത്.
ആറൻമുളയിൽ വിമാനമിറങ്ങില്ലെന്ന് ഉറപ്പായി. പദ്ധതിപ്രദേശത്ത് സമരത്തിന്റെ ഭാഗമായി താമസിപ്പിച്ച ഭൂരഹിതരുടെ ഇന്നത്തെ അവസ്ഥ അതിദയനീയമാണ്. സമരമുഖത്തുണ്ടായിരുന്നവർ ഇങ്ങോട്ടേയ്ക്കുള്ള വഴി മറന്ന മട്ടാണ്. പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ച് സ്വന്തമായി ഒരുപിടി മണ്ണെന്ന സ്വപ്നവുമായി കഴിയുകയാണിവർ.
ആറൻമുളയിൽ വിമാനത്താവളത്തിനായി നികത്തിയ നീർച്ചാലുകൾ പൂർവസ്ഥിതിയിലാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. മണ്ണ് നീക്കം പൂർണമാകുന്നതോടെ കൂടുതൽ കുടുംബങ്ങൾക്ക് വീടൊഴിയേണ്ടിവരും. ഒപ്പമുണ്ടായിരുന്നവർ ഭൂരിഭാഗവും മടങ്ങിയിട്ടും ഭരണകൂടം സഹായിക്കുമെന്ന പ്രതീക്ഷയിൽ ഇവർ ജീവിയ്ക്കുന്നു.