ജലക്ഷാമത്താൽ തിരുവനന്തപുരം നഗരത്തിൽ ആശുപത്രികളുടേയും കച്ചവടസ്ഥാപനങ്ങളുടേയുംപ്രവർത്തനം താളംതെറ്റുന്നു. ഡാമുകളിലെ വെള്ളം ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോൾ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ജലഅതോറിറ്റിയും വിഷമിക്കുന്നു. വാഹനങ്ങളിൽ വെള്ളമെത്തിച്ചു നൽകുന്നവരുടെ ചൂഷണവും ആരംഭിച്ചു.
കഴിഞ്ഞദിസവങ്ങളിൽ ജലക്ഷാമം ഉണ്ടായിരുന്നെങ്കിലും ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നില്ല. എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തെ ജലക്ഷാമം അതിരൂക്ഷമായി ബാധിച്ചുതുടങ്ങി. ആവശ്യത്തന് പോലും വെള്ളമില്ലാത്ത അവസ്ഥ. ഫയർഫോഴ്സ് നൽകിയിരുന്ന വെള്ളത്തിൽപ്പോലും കുറവുവന്നു. ആശുപത്രി അധികൃതർ ഇക്കാര്യം ജലഅതോരിറ്റിയെ അറിയിച്ചെങ്കിലും പരിഹാരം ആയിട്ടില്ല. ആശുപത്രിക്കുള്ളിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചിടേണ്ടനിലയിലേക്ക് നീങ്ങുകയാണ്.
നഗരത്തിലെ പല ഹോട്ടലുകളിലും പൈപ്പ് അലങ്കാരം മാത്രമായി. കൈകഴുകാൻ വലിയ പാത്രങ്ങളിലാണ് വെള്ളം വച്ചിരിക്കുന്നത്. പ്രതിസന്ധിമനസിലാക്കി വാഹനങ്ങളിൽവെള്ളമെത്തിച്ചുനൽകുന്നവർ അധികതുക ഈടാക്കാൻ തുടങ്ങി. എന്തുവില നൽകിയും വെള്ളം വാങ്ങേണ്ടനിലയിലാണ് നഗരവാസികൾ. നഗരത്തിൽ അമ്പതിടങ്ങളിലെങ്കിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെന്നാണ് വാട്ടർ അതോറിറ്റിയുടെ കണക്ക്. കുടിവെള്ള നിയന്ത്രണമില്ലാത്ത സമയത്തുപോലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തുന്നില്ല.