തിരുവനന്തപുരം മാറനല്ലൂരിൽ പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. പ്രസിഡന്റ് പി എസ് മായയ്ക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം എട്ടിനെതിരെ പതിമൂന്ന് വോട്ടുകൾക്കാണ് പാസായത്. ഇടത്., വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് ഭരണം നഷ്ടമായതെന്ന് ബിജെപി ആരോപിച്ചു.
മാറനല്ലൂർ പഞ്ചായത്തിലെ അഞ്ച് ഇടത് അംഗങ്ങൾക്കൊപ്പം രണ്ട് കോൺഗ്രസ് അംഗങ്ങളും ചേർന്നാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്. എന്നാൽ ഡിസിസി നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് മുഴുവൻ കോൺഗ്രസ് അംഗങ്ങളും പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. ഭരണ പ്രതിസന്ധി ചൂണ്ടികാണിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ തങ്ങൾക്കെതിരായ സംയുക്ത നീക്കമാണ് പ്രതിപക്ഷം നടത്തിയതെന്നാണ് ബിജെപിയുടെ ആക്ഷേപം.
കോൺഗ്രസിനും ബിജെപിക്കും എട്ടംഗങ്ങൾ വീതമുള്ള ഭരണ സമിതിയിൽ ഇടതുമുന്നണിക്ക് അഞ്ചുപേരാണുള്ളത്.നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയത്. തിരുവനന്തപുരം ജില്ലയിൽ ബിജെപി ഭരിച്ചിരുന്ന മൂന്ന് പഞ്ചായത്തുകളിൽ ഒന്നായിരുന്നു മാറനല്ലൂർ.