വിഷു ഉൽസവത്തിനായി ശബരിമല നട നേരത്തെ തുറന്നതും പൂജകൾക്ക് അനുമതി നൽകിയതിലും വീഴ്ചയുണ്ടായതായി ദേവസ്വം വിജിലൻസ്. ദേവസ്വം മന്ത്രിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ക്രമക്കേടും തുടർ നടപടികളും ശുപാർശ ചെയ്തിട്ടുള്ളത്. ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷു ഉൽസവത്തിനായി ഏപ്രിൽ പത്തിന് വൈകിട്ട് നട തുറക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇത് മറികടന്ന് ശബരിമല നട അന്നേദിവസം രാവിലെ തുറന്നതിനൊപ്പം വിശേഷാൽ പൂജകളുൾപ്പെടെ നടത്താൻ ഒരാൾക്ക് മാത്രമായി അനുമതി നൽകി. ശബരിമല എക്സിക്യുട്ടീവ് ഓഫിസറുടെ അറിവോടെയാണ് വീഴ്ച സംഭവിച്ചത്. കൊല്ലത്തെ വ്യവസായി ഈ ദിവസത്തെ പൂജകൾക്കായി നേരത്തെ അനുമതി വാങ്ങിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഉദ്യോഗസ്ഥരും വ്യവസായിയും തമ്മിൽ ധാരണയുണ്ടായിരുന്നു. ആചാരലംഘനം തടയാൻ തന്ത്രിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. സന്നിധാനത്തെ ഉച്ചപൂജയ്ക്കിടെ നടൻ ജയറാം ഇടയ്ക്ക കൊട്ടിയത് ആചാരലംഘനമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എക്സിക്യുട്ടീവ് ഓഫിസർ, ദേവസ്വം മാനേജർ, സന്നിധാനം ലെയ്സൺ ഓഫിസർ, ഇടയ്ക്ക കലാകാരൻ, എന്നിവർക്കെതിരെയാണ് നടപടിയ്ക്ക് ശുപാർശ. ദേവസ്വംമന്ത്രിയ്ക്ക് പുറമെ ദേവസ്വം കമ്മിഷണർക്കും ദേവസ്വം ബോർഡ് പ്രസിഡന്റിനും വിജിലൻസ് സംഘം റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.