പത്തനംതിട്ട വടശേരിക്കര ഫോറസ്റ്റ് റേഞ്ചിലെ അടുകുഴി വനത്തിൽ കൊമ്പനെ മുറിവേറ്റ നിലയിൽ കണ്ടെത്തി. കാട്ടാനകൾ തമ്മിലുള്ള പോരിൽ പരുക്കേറ്റതെന്നാണ് വനംവകുപ്പിന്റെ നിഗമനം. വനപാലകരെത്തി ശ്രുശ്രൂഷ നല്‍കി.
ഈറ്റവെട്ടാനെത്തിയവരെ ആന വിരട്ടിയോടിച്ചിരുന്നു. സമീപത്തെ മരത്തിൽ കയറിയാണ് ഇവർ രക്ഷപ്പെട്ടത്. ഇതിനിടെ പെട്ടെന്ന് ആന മറിഞ്ഞ് വീഴുകയായിരുന്നു. തലകുത്തി വീണ ആന എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. തൊഴിലാളികൾ നൽകിയ വിവരത്തെത്തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി. റാന്നി ഡിഎഫ്ഒയുടെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെത്തി. തേക്കടി ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അബ്ദുൽ ഫത്തഹിന്റെ നേതൃത്വത്തിലാണ് ശുശ്രൂഷ. അവശനിലയിലുള്ള കൊമ്പന് ഇരുപത് വയസ് പ്രായം വരും.
ആന എഴുന്നേൽക്കുമെന്ന പ്രതീക്ഷയിൽ വെറ്ററിനറി സർജനും വനപാലകരും സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. സമീപത്തായി കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യവുമുണ്ട്.