കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പമ്പിൽ നിന്ന് ആയിരത്തിയഞ്ഞൂറ് ലീറ്റർ പെട്രോൾ ചോർന്ന് പുറത്തേക്കൊഴുകി. ഇന്ധനം സൂക്ഷിക്കുന്ന ടാങ്കാണ് ചോര്‍ന്നത്. സമീപത്തെ പുഴയിൽ പെട്രോൾ കലർന്നതോടെ മീനുകൾ കൂട്ടത്തോടെ ചത്തു. പ്രദേശത്തെ കിണറുകളും ജലസ്രോതസുകളും മലിനമായി
രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. ചിറ്റാർ പുഴയിൽ കുളിക്കാനെത്തിയ നാട്ടുകാരാണ് ആദ്യം വിവരം അറിയുന്നത്. വെള്ളത്തിന് അതിരൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധയിലാണ് സമീപത്തെ പമ്പിലെ ചോർച്ച ശ്രദ്ധയിൽ പെട്ടത്.
പേട്ട കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഔട്ട് ലെറ്റിൽ നിന്നുമാണ് പെട്രോൾ ചോർന്നത്. ചോർന്ന പെട്രോൾ സമീപത്തെ കൈതോട്ടിലൂടെ ചിറ്റാർ പുഴയിലേക്കാണ് ഒഴുകിയെത്തിയത്. ഇതോടെ തോട്ടിലെ മീനുകളും ചത്ത് പൊങ്ങി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തോട്ടിൽ കെട്ടിക്കിടന്ന ഇന്ധനം കൂടുതൽ വെള്ളം പമ്പ് ചെയ്ത് ഒഴുക്കി കളഞ്ഞു.
സമീപത്തെ കടകളിൽ നിന്നും വലിച്ചറിഞ്ഞ മാലിന്യങ്ങൾ തോട്ടിൽ കെട്ടി കിടന്നത് ഫയർഫോഴ്സിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ചോർന്ന പെട്രോൾ സമീപത്ത കിണറുകളിലും ജലസ്രോതസുകളിലും കലർന്നത് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചു. ആയിരത്തി അഞ്ഞൂറോളം ലീറ്റർ പെട്രോൾ ചോർന്നതായാണ് പ്രാഥമിക വിവരം. ഒരു ലക്ഷത്തി പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.