കൊടുങ്ങല്ലൂരിലെ അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് നിലച്ച് രണ്ടാഴ്ചയായിട്ടും പകരം സംവിധാനം ഏർപ്പെടുത്തിയില്ല. താൽകാലിക ബോട്ട് സർവീസ് ആരംഭിക്കുമെന്ന ജില്ലാ പഞ്ചായത്തിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇതോടെ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലാണ് നൂറുകണക്കിന് തീരദേശവാസികൾ.
കൊടുങ്ങല്ലൂരിലെ അഴീക്കോട് നിന്ന് മുനമ്പത്തേക്കെത്താനുള്ള ഏക മാർഗം തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ജങ്കാറായിരുന്നു. ഫിറ്റ്നസ് കലാവധി അവസാനിച്ചതോടെ അറ്റകുറ്റപ്പണിക്കായി ഈ മാസം ആദ്യം ജങ്കാറിന്റെ സർവീസ് നിർത്തി. ബദൽ മാർഗമായി ബോട്ട് സർവീസ് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് ഉറപ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒരു യാത്രാമാർഗവും ഒരുക്കിയില്ല. ഇതോടെ മൽസ്യത്തൊഴിലാളികളും സ്ഥിരം യാത്രക്കാരുമടക്കം നൂറുകണക്കിന് സാധാരണക്കാരുടെ യാത്രാമാർഗം അടഞ്ഞു. അഞ്ച് മിനിറ്റുകൊണ്ട് ജങ്കാറിലെത്തിയിരുന്ന ദൂരം 15 കിലോമീറ്ററോളം റോഡിലൂടെ ചുറ്റിക്കറങ്ങി വേണം ഇപ്പോൾ സഞ്ചരിക്കാൻ.
ബോട്ട് ജെട്ടി ഒരുക്കാത്തതാണ് ബോട്ട് സർവീസ് ആരംഭിക്കാൻ തടസം. ബോട്ട് ജെട്ടി നിർമിക്കാനാവശ്യമായ പണം ജില്ലാ പഞ്ചായത്ത് അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്. അറ്റകുറ്റപ്പണിക്കായി സർവീസ് നിർത്തിയ ജങ്കാർ ഇതുവരെ മുനമ്പത്ത് നിന്ന് കൊച്ചി കപ്പൽശാലയിലേക്ക് കൊണ്ടുപോയിട്ടില്ല. ഇതോടെ ജങ്കാർ സർവീസ് പുനരാരംഭിക്കാൻ വൈകുമെന്ന് ഉറപ്പുകൊണ്ട്. അതുവരെയുള്ള യാത്രാബുദ്ധിമുട്ട് ഒഴിവാക്കാനായി മറ്റൊരു ജങ്കാർ വാടകയ്ക്കെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ ജില്ലാ പഞ്ചായത്ത് നടത്തുന്നത്.