ശബരിമലയുടെയും ഗവിയുടെയും അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ പണം അനുവദിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ. നേരത്തെ അനുമതി നൽകിയ ജോലികൾ തുടങ്ങാനുള്ള തടസം നീക്കും. ശബരിമല കേന്ദ്രമാക്കി തീർഥാടന ടൂറിസം പ്രോൽസാഹിപ്പിക്കുമെന്നും മഹേഷ് ശർമ പത്തനംതിട്ടയിൽ പറഞ്ഞു.
അടിസ്ഥാനസൗകര്യ വികസനത്തിനായി നേരത്തെ അനുവദിച്ച തുകയിൽ ഇരുപത് ശതമാനം സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയതായി കണ്ടില്ല. ഇക്കാര്യം പരിശോധിച്ച് വേഗത്തിൽ പണി തുടങ്ങാനുള്ള നിർദേശം നൽകും. ശബരിമലയുടെയും ഗവിയുടെയും വികസനത്തിനായി 100 കോടിയിലധികം രൂപയാണ് അനുവദിച്ചിരുന്നത്. അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാണ് മുൻഗണന.
പമ്പ ആക്ഷൻ പ്ലാൻ നടത്തിപ്പിന് സഹായം. മാലിന്യനിർമാർജനം. ശുചിമുറിയുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ. തുടങ്ങിയ പദ്ധതികളാണ് ശബരിമലയുടെ അനുമതി നൽകിയ വികസനരേഖയിലുള്ളത്. റോഡ് നവീകരണം. ഭക്ഷണശാല. ശുചിമുറി നിർമാണം എന്നിവയാണ് ഗവിയ്ക്കായുള്ളത്. രണ്ടിടത്തും പണി തുടങ്ങാനുള്ള തടസം വനംവകുപ്പിന്റെ നിലപാടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൂടുതലായി സ്ഥലം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. ഈ സാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദ നിർമാണത്തിന് മുൻഗണന നൽകി വികസനം നടപ്പാക്കുന്നതിനാകും നിർദേശം.