തിരുവനന്തപുരം നഗരസഭയുടെ പ്ലാസ്റ്റിക് കാരിബാഗ് നിരോധനം ലക്ഷ്യം കാണാതെ പാളുന്നു. വ്യാപാരി സംഘടനകളുടെ എതിർപ്പിനെതുടർന്ന് എങ്ങുമെത്താത്ത നിലയിലാണ് പദ്ധതി. പ്ലാസ്റ്റിക് കാരിബാഗ് നിരോധിക്കുമ്പോൾ ബദൽസംവിധാനം ഏർപ്പെടുത്തുമെന്ന നഗരസഭയുടെ വാദവും പാതിവഴിയിലാണ്.
പ്ലാസ്റ്റിക് കാരിബാഗ് നിരോധനമെന്ന ആശയത്തോട് പൂർണമായും പുറംതിരിഞ്ഞുനിൽക്കുന്ന നിലപാടാണ് വ്യാപാരിസംഘടനകളുടേത്. നഗരസഭാപരിധിയിൽമാത്രം നിരോധനം ഏർപ്പെടുത്തുന്നത് ശരിയല്ലെന്ന് വ്യാപാരികൾ വാദിക്കുന്നു.
പരിശോധനക്കെത്തുമ്പോൾ വ്യാപകപ്രതിഷേധമാണ് ഉദ്യോഗസ്ഥർ നേരിടുന്നത്. ഇന്നലെ ചാല കമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ കച്ചവടക്കാരുടെ എതിർപ്പിനെ തുടർന്ന് ഉദ്യോഗസ്ഥർ പിൻമാറി. കഴിഞ്ഞ മാർച്ച് ഒന്നുമുതലാണ് നഗരസഭാ പരിധിയിൽ പ്ലാസ്റ്റിക് കാരിബാഗ് നിരോധനം ഏർപ്പെടുത്തിയത്‍. നിരോധനം വരുമ്പോൾ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നഗരസഭക്ക് പൂർണമായ അർഥത്തില്‍ അത് നടപ്പാക്കാനും ആയിട്ടില്ല.