തൊടുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ രണ്ട് സഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാഗർകോവിൽ സ്വദേശി എബനേസറിന്റെ മക്കളായ ഫെസ്റ്റസ, സഹോദരൻ ഫുള്ളർ എന്നിവരാണ് മരിച്ചത്. പത്ത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഞായറാഴ്‌ച വൈകീട്ട് ആറുമണിയോടെയാണ് മുത്തശ്ശിക്കൊപ്പം തൊടുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളെ കാണാതായത്. കാലിനു സ്വാധീനക്കുറവുള്ള ഫെസ്റ്റസ് കാൽവഴുതി പുഴയിൽ വീണ്് ഒഴുകിപോയി. രക്ഷിക്കാനായി പിന്നാലെ ചാടിയ അനുജൻ ഫുളളറും ഒഴുക്കിൽപ്പെട്ടു. കുട്ടികളെ രക്ഷിക്കാൻ മുത്തശി ലക്ഷമി നടത്തിയ ശ്രമവും പരാജയപ്പെട്ടു. മറ്റൊരു കടവിൽ കുളിച്ചുകൊണ്ടിരുന്ന അഖിലെന്ന വിദ്യാർഥി ലക്ഷ്മിയെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. പിന്നീട് ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് കുട്ടികൾക്കായി തിരച്ചിൽ ആരംഭിച്ചു.
ഏഴുമണിയോടെ മൂവാറ്റുപുഴയിൽ നിന്നുള്ള സ്കൂബാ സംഘവും സ്്ഥലതെത്തി. രാത്രി പതിനൊന്ന് മണിവരെ തിരച്ചിൽ നടത്തിയെങ്കിലും പുഴയിൽ നീരൊഴുക്ക് കൂടുതലായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ച് ജലനിരപ്പ് താഴ്ത്തി രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. സഹോദരങ്ങൾ കുളിക്കാനിറങ്ങിയ കുളിക്കടവിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടത്.
പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുട്ടികളുടെ അമ്മ മീന കഴിഞ്ഞ നാലു വർഷമായി സിംഗപ്പൂരിലാണ് ജോലി ചെയ്യുന്നത്. മുത്തശി ലക്ഷ്മിയാണ് കുട്ടികളെ വളർത്തിയത്. വേനലവധി ആയതോടെ രണ്ട് ദിവസം മുമ്പാണ് ലക്ഷ്മി ഫെസ്റ്റസിനെയും, ഫുള്ളറിനെയും കൂട്ടി തൊടുപുഴയിലെ ബന്ധുവീട്ടിലെത്തിയത്.
Advertisement