അൻപതിലധികം വർഷം പഴക്കമുള്ള പൊതുകിണർ ഇടിച്ചുനിരത്തിയതായി ആക്ഷേപം. ജലക്ഷാമം രൂക്ഷമായ അടൂർ കടമ്പനാടിലാണ് കിണർ നികത്തിയത്. കിണർ പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.
തുവയൂർ മുണ്ടോട്ടിൽ ഭാഗത്തെ പട്ടികജാതി കോളനിയോട് ചേർന്നുള്ള കിണറാണ് നികത്തിയത്. വർഷങ്ങളായി നാട്ടുകാർ ശുദ്ധജലത്തിനായി ആശ്രയിച്ചിരുന്ന കിണറാണിത്. അൻപതുവർഷം മുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിച്ച കിണറിൽ കടുത്തവേനലിലും ജലസാന്നിധ്യമുണ്ടായിരുന്നു. കിണറിനോട് ചേർന്ന് സ്ഥലമുള്ള സ്വകാര്യവ്യക്തി ഭൂമി തട്ടിയെടുക്കുന്നതിനായി കിണർമൂടിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാത്രിയുടെ മറവിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചായിരുന്നു ജോലി. തറനിരപ്പാക്കുന്നുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പണി പൂർത്തിയാക്കിയത്.
രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ജലഅതോറിറ്റിയുടെ ആഴ്ചയിലൊരിക്കലുള്ള പൈപ്പുവെള്ളമാണ് ജനങ്ങൾക്ക് ആശ്രയം. കിണർ നികത്തിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.