ശബരിമല വിമാനത്താവള നിർമാണത്തിനുള്ള സ്ഥലം കണ്ടെത്തുന്നതിനായി പത്തനംതിട്ട ജില്ലാ കലക്ടർ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. അനുയോജ്യമായ ഭൂമിയുടെ വിവരം ശേഖരിക്കുകയാണ് ലക്ഷ്യം. ഭൂമി കണ്ടെത്താൻ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം ചുമതലപ്പടുത്തിയിരുന്നു.
ജില്ലയിൽ വിമാനത്താവള നിർമാണത്തിന് അനുയോജ്യമായ സ്ഥലത്തിന്റെ മുൻഗണനാ പട്ടിക തയാറാക്കും. കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതിന് പകരം യോജിച്ച ഭൂമിയുടെ ഹ്രസ്വപട്ടികയ്ക്കാണ് ആദ്യപരിഗണന. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കീഴിലുള്ള ളാഹ എസ്റ്റേറ്റാണ് പത്തനംതിട്ടയിൽ ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന റിപ്പോർട്ടുണ്ടായിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം.
സ്ഥലം കണ്ടെത്തുന്നതിനായി റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഡോ.എംബീന പത്തനംതിട്ട കലക്ടർ ആർ.ഗിരിജ എന്നിവരെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിക്കണമെന്നാണ് നിർദേശം. റവന്യൂ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരശേഖരണം പൂർത്തിയാക്കിയ ശേഷം ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കും. പത്തനംതിട്ട, കോട്ടയം അതിർത്തിയിലുള്ള ചെറുവള്ളി എസ്റ്റേറ്റും വിമാനത്താവളത്തിന് യോജ്യമെന്ന നിലപാടിലാണ്. ഏറ്റെടുക്കാൻ കഴിയുന്ന ഭൂമി. ഒഴിപ്പിക്കേണ്ടിവരുന്ന കുടുംബങ്ങൾ. റോഡും അനുബന്ധ സൗകര്യങ്ങളും. തുടങ്ങിയ കാര്യങ്ങളാണ് പഠനത്തിലുള്ളത്.