ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പത്തനംതിട്ട മൂഴിയാറിലെ ആദിവാസികൾക്ക് ജനന സർട്ടിഫിക്കറ്റ് സ്വന്തമായി. ജില്ലാ കലക്ടർ ആർ.ഗിരിജ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മുഴുവൻ ആദിവാസികൾക്കും ഊരിലെത്തി ആധാർ കാർഡ് നൽകുന്ന നടപടിയ്ക്കും തുടക്കമായി
കിട്ടിയ രേഖകളുടെ പ്രാധാന്യം ഇവരിൽ പലർക്കുമറിയില്ല. സ്വന്തം ജാതിയോ മതമോ താമസസ്ഥലമോ വ്യക്തമാക്കിയുള്ള രേഖകളും ലഭിച്ചിരുന്നില്ല. പലതരത്തിലുള്ള സഹായങ്ങളാണ് ഇതോടെ ഇവർക്ക് നഷ്ടപ്പെട്ടിരുന്നത്. പുതിയ സാഹചര്യം അത് മറികടക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇനിയും അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പദ്ധതികൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനൊപ്പം അത് കൃത്യമായി നടപ്പാക്കുക കൂടി വേണമെന്നാണ് വിശ്വസിക്കുന്നത്
വില്ലേജ് ഓഫിസ് ജീവനക്കാർ നേരിട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രേഖകൾ തയാറാക്കിയത്. മൂഴിയാർ , സായിപ്പൻകുഴി, കിളിയെറിഞ്ഞാൻകല്ല്, വേലുത്തോട് മേഖലകളിലുള്ള 31 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ചത്. കെട്ടുറപ്പില്ലാത്ത വീടുകളിലെ താമസമായത് കൊണ്ടുതന്നെ ഇവരുടെ രേഖകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ജില്ലാഭരണകൂടം കണക്കുകൂട്ടുന്നു.
ഈ സാഹചര്യത്തിൽ രേഖയുടെ പകർപ്പ് മാത്രമായിരിക്കും ഇവരുടെ കൈവശമുണ്ടാകുക. ട്രൈബൽ പ്രമോട്ടർമാർ യഥാർഥ രേഖകൾ സൂക്ഷിക്കും. ഉദ്യോഗസ്ഥർ ഈരുകളിൽ നേരിട്ടെത്തിയാണ് ആധാറിനായുള്ള വിവരങ്ങൾ ശേഖരിച്ചത്. അവശേഷിക്കുന്നവർക്കായി പ്രത്യേക ക്യാംപയിനും സംഘടിപ്പിച്ചു. രണ്ടാംഘട്ടത്തിൽ കൂടുതൽ ആദിവാസികൾക്കു സർട്ടിഫിക്കറ്റ് നൽകാനുള്ള തയാറെടുപ്പിലാണ് റവന്യൂ വകുപ്പ്.