വേനൽച്ചൂടിൽ കുളങ്ങൾ വറ്റിവരണ്ടതോടെ മൽസ്യക്കർഷകർ പ്രതിസന്ധിയിൽ. കൃഷി ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിൽ ലക്ഷങ്ങളാണ് നഷ്ടം. കനാൽ വഴിയുള്ള ജലവിതരണം മുടങ്ങിയതാണ് പ്രധാന തടസം.
മണ്ണടി സ്വദേശി വിപിനചന്ദ്രന്റെ നാലു മൽസ്യക്കുളവും വറ്റി. വളർച്ചയെത്താത്ത മൽസ്യങ്ങൾ പൂർണമായും നഷ്ടപ്പെട്ടു. പുലിപ്രയിൽ അശോകൻ പിള്ളയ്ക്കും സമാന അനുഭവമാണുണ്ടായത്. മൽസ്യഫെഡിൽ നിന്ന് വാങ്ങിയ രോഹു , കട്്്ല, മൃഗാൾ മൽസ്യക്കുഞ്ഞുങ്ങളെയാണ് വളർത്തിയത്. വെള്ളം വറ്റിയതോടെ ഇത് പൂർണമായും ചത്തു. കരിമീനും നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ ബാധ്യതയാണുണ്ടാക്കിയിരിക്കുന്നത്. അഞ്ച് വർഷത്തിനിടെയുണ്ടായ കനത്ത നഷ്ടമാണിതെന്ന് കർഷകർ പറയുന്നു.
മൽസ്യക്കർഷകരിൽ ഭൂരിഭാഗവും മറ്റ് ഇടവിളകൾക്കൊപ്പമാണ് മീൻവളർത്തലും നടത്തിയിരുന്നത്. ലാഭകരമായ കൃഷിയെന്ന നിലയിൽ തുടരുന്നതിനിടയിലാണ് വേനൽ ദുരിതം വിതച്ചത്. കടമ്പനാട് പഞ്ചായത്തിലെ ഏറ്റവും വലിയ കൃഷിയിടമായ മണക്കണ്ടത്തേയ്ക്കുള്ള കനാൽ വഴിയുള്ള ജലവിതരണം തടസപ്പെട്ടതും പ്രതിസന്ധി കൂട്ടി. സമീപത്തുകൂടി ഒഴുകിയിരുന്ന തോടും നീർച്ചാലുകളും വറ്റിവരണ്ടതോടെ കൃഷിയിടങ്ങൾക്ക് നടുവിലെ കുളങ്ങളിൽ വെള്ളമെത്തിക്കാനായില്ല. സ്വന്തം ചെലവിൽ കുളങ്ങളുടെ ആഴം കൂട്ടി കൃഷി മുന്നോട്ടുകൊണ്ടു പോകാനുള്ള ശ്രമത്തിലാണ് കർഷകർ.