ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പത്തനംതിട്ടയിലെ വെട്ടിപ്രത്തും ഓമല്ലൂരിലും ബവ്റിജസ് ചില്ലറ വിൽപനകേന്ദ്രം തുറക്കാനായില്ല. സാധനങ്ങളെത്തിച്ചെങ്കിലും പൊലീസ് സുരക്ഷയിൽ വിൽപനകേന്ദ്രം തുറക്കാനുള്ള ശ്രമം തഹസിൽദാർ ഇടപെട്ടാണ് നിർത്തിവച്ചത്.
പൊലീസ് സുരക്ഷയിൽ മദ്യവുമായി രാവിലെ വാഹനമെത്തി. വിൽപനകേന്ദ്രം തുറക്കുന്നതായ വിവരത്തെത്തുടർന്ന് പ്രദേശവാസികൾ സംഘടിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസെത്തി. പ്രതിഷേധക്കാർ പിൻമാറില്ലെന്ന് ഉറപ്പായതോടെ തഹസിൽദാരെത്തി വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നറിയിച്ചു. ഇതോടെ മദ്യവുമായെത്തിയ വാഹനങ്ങളുമായി ബവ്റിജസ് ഉദ്യോഗസ്ഥർ മടങ്ങി.
സുപ്രീം കോടതി നിരോധനം വന്നതോടെ ജില്ലയിൽ തുറന്ന് പ്രവർത്തിക്കുന്ന ബവ്റിജസ് വിൽപനകേന്ദ്രങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങി. ഓമല്ലൂരിൽ നിരവധിപേരാണ് മദ്യം വാങ്ങാനെത്തിയത്. നാട്ടുകാർ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഓമല്ലൂരിലെ വിൽപനശാല തുറക്കാനുള്ള ശ്രമവും ബന്ധപ്പെട്ടവർ ഉപേക്ഷിച്ചു. രണ്ടിടങ്ങളിലും പൂർണമായും ബവ്റിജസ് വിൽപനകേന്ദ്രം പ്രവർത്തിക്കില്ലെന്ന ഉറപ്പ് കിട്ടും വരെ പ്രതിഷേധം തുടരുന്നതിനാണ് നാട്ടുകാരുടെ തീരുമാനം.