തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ഭക്ഷ്യവിഷബാധയിൽ അന്വേഷണം. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുന്നതിനാണ് തീരുമാനമെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ അറിയിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് ഇന്നലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട മുന്നൂറോളം ജവാൻമാർ ഇന്ന് ആശുപത്രിവിടും.
ഇന്നലെ രാത്രിയായിരുന്നു ഭക്ഷ്യവിഷബാധയെ തുടർന്ന് മുന്നൂറോളം ജവാൻമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിൽ മാത്രം 111 പേർ ചികിൽസയിലുണ്ട്. ഇത്രയും ജവാൻമാർക്ക് ഒരുമിച്ച് ഭക്ഷ്യവിഷബാധയെറ്റത് സി.ആർ.പി.എഫ് ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണത്തിന് ബോർഡ് ഓഫ് ഓഫിസേഴ്സിനെ ചുമതലപ്പെടുത്തി. അന്വേഷണസംഘം ക്യാംപിൽ ഇന്നലെ നൽകിയ ഭക്ഷ്യവസ്തുക്കളുടെ സാംപിളുകൾ ശേഖരിച്ചു. അത്താഴത്തിനൊപ്പം നൽകിയ മീൻകറിയാണ് ഭക്ഷ്യവിഷബാധക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അവശരായ ജവാൻമാരെ ആശുപത്രികളിൽ എത്തിച്ചത്. ആരുടെയും നില ഗുരുതരമല്ല. മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ച ജവാൻമാരെ രാവിലെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ പറ്റി ഭക്ഷ്യസുരക്ഷാവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. സി.ആർ.പി.എഫ് ക്യാംപിൽ നിന്നുള്ള ഭക്ഷ്യസാംപിളുകൾ ഇന്നലെ രാത്രി തന്നെ ഭക്ഷ്യസുരക്ഷാവിഭാഗം ശേഖരിച്ചു.