പത്തനംതിട്ട തൈക്കാവിൽ ബവ്റിജസ് വിൽപനകേന്ദ്രം തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശവാസികൾ കുടിൽകെട്ടി സമരം തുടങ്ങി. മീറ്ററുകളുടെ വ്യത്യാസത്തിൽ മേലേ വെട്ടിപ്രത്ത് മദ്യശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ സമരം ഒരാഴ്ച പിന്നിട്ടു.
ഒരിടത്ത് പ്രതിഷേധം കടുക്കുമ്പോൾ സമീപസ്ഥലത്തേയ്ക്ക് മദ്യശാല മാറ്റാനുള്ള ശ്രമമാണ് ബവ്റിജസ് അധികൃതർ നടത്തുന്നത്. മേലേ വെട്ടിപ്രത്ത് നാട്ടുകാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ അരകിലോമീറ്റർ പരിധിയിലുള്ള തൈക്കാവിലാണ് പുതിയ വിൽപനകേന്ദ്രം തുടങ്ങാനുള്ള നീക്കം. വിവരമറിഞ്ഞ നാട്ടുകാർ കുട്ടിൽ കെട്ടി സമരം തുടങ്ങി.
ഇരുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന വേലംപറമ്പിൽ കോളനിയിലെ സമാധാനാന്തരീക്ഷം തകരുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ആരാധനാലയങ്ങളും സ്കൂളിന്റെ പ്രവർത്തനവും തടസപ്പെടും. സമരത്തിന് എല്ലാ രാഷ്ട്രീയ കക്ഷിയുടെയും പിന്തുണയുണ്ട്.
മേലെവെട്ടിപ്രത്തെ പുതിയ മദ്യശാലയ്ക്കെതിരായ ജനകീയസമരസമിതിയുടെ പ്രതിഷേധം ഒരാഴ്ചയായി തുടരുകയാണ്. കെട്ടിടത്തിന് നൽകിയിരുന്ന പ്രവർത്തനാനുമതി കഴിഞ്ഞദിവസം നഗരസഭ റദ്ദാക്കിയിരുന്നു.