ജനകീയ സമരത്തെത്തുടർന്ന് പത്തനംതിട്ട വെട്ടിപ്രത്ത് തുടങ്ങാനിരുന്ന ബവ്റിജസ് വിൽപനകേന്ദ്രത്തിന് നഗരസഭ നൽകിയ അനുമതി പിൻവലിച്ചു. പ്രതിസന്ധി മറികടന്ന് മദ്യവിൽപനശാല തുറക്കാനുള്ള നീക്കത്തിലാണ് ബവ്റിജസ് കോർപ്പറേഷൻ. ഇതിനെതിരെ ജനങ്ങൾ അനിശ്ചിതകാല സമരം തുടങ്ങി.
സ്വകാര്യ കെട്ടിടത്തിൽ മദ്യവിൽപനശാല തുടങ്ങാൻ നൽകിയ അനുമതിയ്ക്ക് നഗരസഭ ഭരണസമിതിയുടെ അനുമതിയില്ലെന്നാണ് ആക്ഷേപം. കെട്ടിടത്തിന്റെ ഉടമ 20 ന് അപേക്ഷ നൽകി. യാതൊരു പരിശോധനയുമില്ലാതെ 22 ന് ഉദ്യോഗസ്ഥർ അനുമതിപത്രം നൽകുകയായിരുന്നു. വാർഡ് കൗൺസിലർ അറിയാതെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി ചെയർപേഴ്സൺ ഇടപെട്ടാണ് പിൻവലിച്ചത്.
ബവ്റിജസ് വിൽപനകേന്ദ്രം തുടങ്ങാനുള്ള അനുമതി നിഷേധിച്ച ഉത്തരവ് ജില്ലാ കലക്ടർ, എക്സൈസ് കമ്മിഷണർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് കൈമാറി. ജനകീയ പ്രതിഷേധത്തിനിടയിലും എക്സൈസ് ഉദ്യോഗസ്ഥർ മേലെ വെട്ടിപ്രത്ത് ബവ്റിജസ് ചില്ലറവിൽപനകേന്ദ്രം തുടങ്ങുവാനുള്ള ശ്രമത്തിലാണ്. ഇത് കണക്കിലെടുത്താണ് ജനങ്ങളുടെ അനിശ്ചിതകാല പ്രതിഷേധം.