നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സന്റെ വാർഡിൽ തുടങ്ങുന്ന ടാർ മിക്സിങ് യൂണിറ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധപൊങ്കാല. രണ്ടുവർഷം മുമ്പ് ഷെഡ് സ്ഥാപിക്കാനായി നഗരസഭ നൽകിയ അനുമതിയുടെ മറവിലാണ് ടാർമിക്സിങ് യൂണിറ്റ് തുടങ്ങുന്നതെന്നാണ് പരാതി. ബി.ജെ.പി കൗൺസിലർമാരാണ് നഗരസഭയ്ക്ക് മുന്നിൽ പൊങ്കാലയിട്ട് പ്രതിഷേധിച്ചത്.
നഗരസഭാപരിധിയിലെ രാമേശ്വരം വാർഡിൽ തുടങ്ങാനിരിക്കുന്ന ടാർമിക്സിങ് യൂണിറ്റിനെതിരായ പ്രതിഷേധമാണിത്. നഗരസഭയിലെ അഞ്ച് ബി.ജെ.പി കൗൺസിലർമാരും പ്രവർത്തകരുമാണ് നഗരസഭാ ഓഫിസിന് മുന്നിൽ പൊങ്കാലയിട്ടത്. നെൽവയൽ നികത്തി ടാർമിക്സിങ് യൂണിറ്റിന്റെ നിർമാണം തുടങ്ങുകയും യന്ത്രസാമഗ്രികൾ ഇറക്കുകയും ചെയ്തിട്ടും ഇടതുമുന്നണി ഭരിക്കുന്ന നഗരസഭ മൗനം പാലിക്കുകയാണെന്നാണ് പരാതി.
തുടർന്ന് പ്രതിഷേധക്കാർ പൊങ്കാലയുമായി ചെയർപേഴ്സന്റെ മുറിയിൽ കടന്ന് പ്രതിഷേധിച്ചു. നഗരസഭ ടാർമിക്സിങ് യൂണിറ്റിന് അനുമതി നൽകിയിട്ടില്ലെന്നും സ്റ്റോപ്മെമ്മോ നൽകിയെന്നും ചെയർപേഴ്സൺ പറഞ്ഞു. മുഖ്യമന്ത്രി ഹരിതകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയ കളത്തറക്കൽ പാടശേഖരത്തിന് സമീപമാണ് ടാർമിക്സിങ് യൂണിറ്റ് വരുന്നത്.