നിർമാണത്തിലിരിക്കെ തകർന്ന റാന്നി പേരുച്ചാൽ പാലത്തിന്റെ പണികളിലെ ക്രമക്കേട് സംബന്ധിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രിയാണ് ഒരാഴ്ച മുൻപ് അന്വേഷണത്തിന് ഉത്തരവിട്ടത്. തകർന്ന രണ്ട് തൂണുകൾ ബലപ്പെടുത്തുന്നതിനുള്ള ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങും.
പൊതുമരാമത്ത് വിജിലൻസ് വിഭാഗം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. പാലം നിർമാണത്തിൽ ആദ്യ കരാറുകാരന് വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. പാലത്തിന്റെ ബലക്ഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ അടുത്തദിവസം ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കും. ചെന്നൈ ഐഐടി വിദഗ്ധൻ ഡോ.അരവിന്ദിന്റെ സാങ്കേതിക സഹായത്തോടെയാണ് ബലക്ഷയം സംഭവിച്ച തൂണുകളുടെ അടിത്തറകൾ ബലപ്പെടുത്തുന്നത്. എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ പൊതുമരാമത്ത് റോഡ് രൂപകൽപന വിഭാഗം ചീഫ് എൻജിനീയർമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പാലത്തിന്റെ പണി തടസപ്പെടാതെയാകും ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കുക.
പമ്പാനദിയിൽ അഞ്ച് തൂണുകളും ഇരുകരകളിലും ഓരോ അബട്മെന്റുകളുമാണ് പേരുച്ചാൽ പാലത്തിനുള്ളത്. ഇതിൽ കീക്കൊഴൂർ കരയോട് ചേർന്നുള്ള രണ്ടു തൂണുകളുടെ അടിത്തറയ്ക്കാണ് ബലക്ഷയം. കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ തെളിഞ്ഞിരിക്കുകയാണ്. സ്ഥിതി ഗുരുതരമാണെന്നും ഈ സ്ഥിതിയിൽ നിർമാണം പൂർത്തിയാക്കിയാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടം സംഭവിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.