നഗരവാസികൾക്കുമേൽ പരോക്ഷമായിഅധികനികുതി അടിച്ചേൽപ്പിക്കാനുള്ള നിർദ്ദേശം തിരുവനന്തപുരംനഗരസഭ പിൻവലിച്ചേക്കും. മുന്നണിയിൽ നിന്നുതന്നെ എതിർസ്വരം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
കേബിള്‍ ടി.വി. ഓപ്പറേറ്റർമാരിൽ നിന്ന് കണക്ഷൻ ഒന്നിന് പ്രതിമാസം പത്തുരൂപ ഈടാക്കാനുള്ള ബജറ്റ് നിർദ്ദേശവും ഒഴിഞ്ഞുകിടക്കുന്ന ഭൂമിക്ക് സെസ് ഏർപ്പെടുത്താനുള്ള തീരുമാനവുമാണ് പിൻവലിക്കാനൊരുങ്ങുന്നത്. ബജറ്റ് പ്രസംഗത്തിൽ ഈ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചതിനെതിരെ മുന്നണിയ്ക്കകത്തുനിന്നുതന്നെ ഡെപ്യുട്ടി മേയർക്ക് രൂക്ഷവിമർശനം നേരിടേണ്ടിവന്നിരുന്നു. പാളയം ഏരിയകമ്മിറ്റി ഓഫീസിൽ മേയർ വി.കെ. പ്രശാന്ത് ഉൾപ്പെടെയുള്ള കൗൺസിലർമാർ ചേർന്ന യോഗത്തിലായിരുന്നു വിമർശനം. ബജറ്റ് അവതരണത്തിന് മുൻപുനടത്തിയ ചർച്ചകളിലൊന്നും പ്രദർശന നികുതി ഈടാക്കുന്ന നിർദ്ദേശം ഉൾക്കൊള്ളിക്കുന്നത് ഡെപ്യൂട്ടിമേയർ പരാമർശിച്ചില്ലെന്നാണ് നേതാക്കൾ ഉന്നയിച്ച പരാതി. പരോക്ഷമായിഅധികനികുതി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും ആക്ഷേപം ഉന്നയിച്ചു. അതേസമയം ബജറ്റ് പൊതുചർച്ച ഇന്ന് ആരംഭിക്കും.