തിരുവനന്തപുരം വിളവൂർക്കൽ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ആറിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പാസായത്. വികസനമുരടിപ്പ് ചൂണ്ടിക്കാണിച്ച് കോൺഗ്രസായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ഇടതുമുന്നണിയിലെ അഞ്ച് അംഗങ്ങളും അനുകൂലിച്ചതോടെയാണ് വിളവൂർക്കൽ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടമായത്. ബി.ജെ.പി ആറ്, യു.ഡി.എഫ് ആറ്, എൽ.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പിയിലെ വി.അനിൽകുമാർ പഞ്ചായത്ത് പ്രസിഡന്റായത്. പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
കോൺഗ്രസിലെ റോസ് മേരിയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഇവർക്കെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസപ്രേമയം ഇന്ന് ഉച്ചയ്ക്കുശേഷം വോട്ടിനിടുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരമായിരിക്കും ഇനി പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി ഭരണത്തിലുള്ള മൂന്ന് പഞ്ചായത്തുകളിലൊന്നായിരുന്നു വിളവൂർക്കൽ.