വരൾച്ചയും ജലസംരക്ഷണവും പ്രമേയമാക്കി പത്തനംതിട്ട ജില്ലാഭരണകൂടത്തിന്റെ ഹ്രസ്വചിത്രം. ജലം അമൂല്യമെന്ന ഓർമപ്പെടുത്തലിനൊപ്പം സംരക്ഷണത്തിന്റെ വിവിധ വഴികളും ചിത്രത്തിൽ വിഷയമാണ്. ജലവിഭവമന്ത്രി മാത്യു.ടി.തോമസ് കലക്ട്രേറ്റിൽ ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചു.
നാൽപ്പത്തി നാല് നദികളുടെ പെരുമ പറഞ്ഞിരുന്ന മലയാളി ഇന്ന് നേരിടുന്ന ജലക്ഷാമത്തിന്റെ യഥാർഥ കാരണങ്ങളാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം. അനധികൃത മണൽവാരൽ. ജലദുർവിനിയോഗം. കുന്നിടിച്ച് നിരപ്പാക്കൽ തുടങ്ങി നീരൊഴുക്ക് നിലയ്ക്കുന്നതിന്റെ വിവിധ അവസ്ഥയാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം അവതരിപ്പിക്കുന്നത്. മൂന്ന് പെൺകുട്ടികളുടെ വ്യത്യസ്ത വിഷയങ്ങളിലെ ആശങ്ക പലതും നമ്മെ ചിന്തിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്.
ബിനിൽ കൊട്ടയ്ക്കാടാണ് ചിത്രം സംവിധാനം ചെയ്തത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികളായിരുന്നു കഥാപാത്രങ്ങൾ. കലക്ട്രേറ്റിലെ ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെയുള്ള നിറഞ്ഞ സദസിലായിരുന്നു ആദ്യ പ്രദർശനം.