എംസി റോഡിൽ തകർച്ചയിലായ ഏനാത്ത് പാലത്തിന് സമാന്തരമായി നിർമിക്കുന്ന ബെയ്‍ലി പാലത്തിലൂടെ ചെറുവാഹനങ്ങൾക്ക് മാത്രമാകും പ്രവേശനം. നിർമാണത്തിന്റെ ഘടനയും പാലത്തിന്റെ ശേഷിയും വ്യക്തമാക്കിയുള്ള വിശദമായ റിപ്പോർട്ട് സൈന്യം കെഎസ്ടിപിയ്ക്ക് കൈമാറി. ഇതോടെ ബെയ്്്ലി പാലം പൂർണമായും എം.സി റോഡിലെ യാത്രാക്ലേശം പരിഹരിക്കില്ലെന്ന് വ്യക്തമായി.
ഒരേസമയം ഒരുദിശയിലേയ്ക്ക് മാത്രമാകും വാഹനം കടത്തിവിടുക. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 18 ടൺ വിഭാഗത്തിലുള്ള പാലമാണ് നിർമിക്കുന്നത്. ആംബുലൻസ്, വാനുകൾ, കാർ തുടങ്ങിയ ചെറിയ വാഹനങ്ങൾക്കു മാത്രമാകും പാലത്തിലൂടെയുള്ള പ്രവേശനം. യാത്രാ ബസുകളും ഭാരമുള്ള വാഹനങ്ങളും നിലവിലെ ചുറ്റിസഞ്ചാരം തുടരേണ്ടിവരും. അടിത്തറ നിർമാണം പൂർത്തിയായെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് പാലത്തിന്റെ പണികൾ തുടങ്ങിയാൽ മതിയെന്നാണ് സൈന്യത്തിന്റെ നിലപാട്. പണികൾ തുടങ്ങിയാൽ പതിനഞ്ച് ദിവസത്തിനുള്ളിൽ പാലം ഗതാഗതയോഗ്യമാക്കും.
പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള മറ്റ് തയാറെടുപ്പുകൾ സൈന്യം തുടങ്ങിയിട്ടുണ്ട്. മേജർ അനോഷ് കോശിയുടെ നേതൃത്വത്തിൽ എൻജിനിയറിങ് വിഭാഗത്തിലെ 50 സൈനികരാണ് സംഘത്തിലുള്ളത്. സൈനികരുടെ സഹായത്തിനായി പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സേവനവും കല്ലടയാറിന്റെ തീരത്തായി ക്രമീകരിച്ചിട്ടുണ്ട്.