ചിന്നാർ വന്യജീവി സങ്കേതത്തിൽ വന്യമൃഗങ്ങൾ വാഹനാപകടത്തിൽപെടുന്നത് തടയാൻ വനംവകുപ്പ് ഫ്ലൈഓവർ നിർമിക്കുന്നു. അന്തർസംസ്ഥാനപാതയ്ക്ക് കുറുകെ അഞ്ചിടങ്ങളിലാണ് മരംകൊണ്ടുളള ഫ്ലൈഓവർ നിർമാണം.
മൂന്നാർ ഉദുമൽപേട്ട അന്തർസംസ്്ഥാന പാതയിൽ കരിമുട്ടി മുതല്‍ തമിഴ്‌നാട് അതിര്‍ത്തിയായ ചിന്നാര്‍ വരെ അഞ്ചിടത്താണ് ഫ്ലൈഓവർ സ്ഥാപിക്കുന്നത്. ചിന്നാറിൽ മാത്രം കാണപ്പെടുന്ന കുരങ്ങുകളും മലയണ്ണാനും റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നത് പതിവായതോടെയാണ് വനംവകുപ്പിന്റെ നടപടി. മനുഷ്യരുമായും മറ്റു കൂരങ്ങുകളുമായും ഇടപഴകാത്ത ഹനുമാന്‍ കുരങ്ങുകള്‍ ചിന്നാര്‍ - മറയൂര്‍റോഡില്‍പതിവ് കാഴ്ചയാണ്. ഉയരംകൂടിയ മരങ്ങൾ ഇല്ലാത്തതിനാൽ റോഡ് മുറിച്ച് വേണം മറുവശത്ത് എത്താൻ.
ഇത് അപകടങ്ങൾക്ക് ഇടയാക്കുന്നു. റോഡിന് കുറുകെ ഇരുപതടി ഉയരത്തിലാണ് മരംകൊണ്ടുള്ള ഫ്ലൈഓവറുകൾ സ്ഥാപിക്കുന്നത്. ചിന്നാറിൽ മാത്രം കാണപ്പെടുന്ന ചാമ്പൽ മലയണ്ണാനായി നേരത്തെ ചിലയിടങ്ങളിൽ ഫ്ലൈഓവർ നിർമിച്ചിരുന്നു. ഇത് വിജയിച്ചതോടെയാണ് കൂടുതൽ ഫ്ലൈഓവറുകൾ സ്ഥാപിക്കുന്നത്.
വേനലവധിക്ക് മുന്നോടിയായി ഫ്ലൈഓവർ നിർമാണം പൂർത്തിയാക്കണമെന്നാണ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശം. സങ്കേതത്തിനുള്ളിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുളള നടപടികളും വനംവകുപ്പ് ശക്തമാക്കി. ലോറി, ടാക്സി ഡ്രൈവർമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും എതിർപ്പുകൾ മറികടന്ന് വനംവകുപ്പ് റോഡുകളിൽ ഹംപുകൾ സ്ഥാപിച്ചു കഴിഞ്ഞു.