എം.സി റോഡിൽ തകർച്ചയിലായ ഏനാത്ത് പാലത്തിനോട് ചേർന്ന് ബെയ്്്ലി പാലം നിർമിക്കാനുള്ള ആദ്യ സൈനിക സംഘമെത്തി. മേജർ അനോജ് കോശിയുടെ നേതൃത്വത്തിലാണ് അൻപതംഗ സംഘം ഇന്ന് രാവിലെ ഏനാത്തെത്തിയത്. പാലത്തിന്റെ നിർമാണം അടുത്തദിവസം തന്നെ ആരംഭിക്കും.
നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള സൈന്യത്തിന്റെ സംഘമാണ് ഏനാത്തെത്തിയത്. ആദ്യദിനത്തിൽ 20 ട്രക്കുകളിലായി പാലം പണിയുന്നതിനുള്ള സാധനങ്ങളെത്തിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ആവശ്യമുള്ള മുഴുവൻ സാധനങ്ങളുമെത്തിക്കും. പണികൾ തുടങ്ങുന്നതിനുള്ള അവസാനവട്ട തയാറെടുപ്പിലാണ് സൈന്യം. കെഎസ്ടിപിയുടെ നേതൃത്വത്തിലാണ് പാലത്തിന്റെ തൂണുകൾ നിർമിക്കുന്നതിനാവശ്യമായ തറയൊരുക്കിയത്. ഇരുകരകളെയും പാലവുമായി ബന്ധിപ്പിക്കുന്ന റോഡിന് ചില പോരായ്മകളുണ്ടെന്ന് മാത്രമാണ് പരാതി. ഇത് പരിഹരിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ഏപ്രിൽ പതിനഞ്ചിനകം പാലം ഗതാഗത യോഗ്യമാക്കുവാൻ കഴിയുമെന്ന് സൈന്യം അറിയിച്ചു. ഒരു സമയത്ത് ഒരു വാഹനമെന്ന നിലയിലായിരിക്കും പാലത്തിലൂടെയുള്ള യാത്രാക്രമീകരണം. നിർമാണം തുടങ്ങിയതിനാൽ ഏനാത്ത് പാലത്തിന്റെ ഇരുകരകളിലുമുള്ള കടവുകളിലേയ്ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.