പത്തനംതിട്ടയുടെ സ്വപ്നപദ്ധതികളിലൊന്നായ സുബല പാർക്ക് നവീകരണം പ്രതിസന്ധിയിൽ. കുടിശിക അരക്കോടി കഴിഞ്ഞതിനാൽ നിർമാണം നിർത്തുമെന്നാണ് കരാറുകാരന്റെ മുന്നറിയിപ്പ്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരു വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ട ജോലികൾ പോലും എങ്ങുമെത്തിയില്ല.
നഗരമധ്യത്തിലെ തിരക്കിൽ നിന്ന് മാറി പ്രകൃതിയുടെ മനോഹാരിതയെല്ലാം ഒപ്പിയെടുത്ത ഇടമാണ് സുബല പാർക്ക്. സ്വാഭാവിക തടാകം, തുരുത്ത് , തണൽവൃക്ഷങ്ങൾ തുടങ്ങി മനസിന് ആശ്വാസവും കണ്ണിന് കുളിർമയും നൽകുന്ന നിരവധി കാഴ്ചകൾ. യാഥാർഥ്യമിതാണെങ്കിലും സുബല പാർക്കിനെ പൂർണമായും പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ടവർക്കായില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അഞ്ച് കോടിയുടെ വികസന പദ്ധതി പ്രഖ്യാപിച്ചു. ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് നടപ്പായില്ലെന്ന് മാത്രമല്ല നിലവിലെ നിർമാണം വൈകാതെ നിലച്ചേയ്ക്കാവുന്ന സാഹചര്യമാണ്. അരക്കോടിയോടടുത്താണ് പൂർത്തിയാക്കിയ ജോലികളുടെ കുടിശിഖയായി കരാറുകാരന് നൽകാനുള്ളത്.
പലതവണ രൂപരേഖയിൽ മാറ്റം വരുത്തി. പൂർത്തീകരിച്ചതിൽ ചിലത് പൊളിച്ചുമാറ്റേണ്ടി വന്നു. തടാകം വൃത്തിയാക്കി ബോട്ട് സവാരി. കുട്ടികളുടെ പാർക്ക് , തടാകത്തിന് മുകളിലൂടെ യാത്ര ചെയ്യാൻ കോൺക്രീറ്റ് പാലം, തടാകത്തിന് ചുറ്റും ചെറിയ നടപ്പാതകൾ, ഓപ്പൺ എയർ തീയറ്റർ, ഓഡിറ്റോറിയം, ഭക്ഷണശാല ശുചിമുറികൾ എന്നിങ്ങനെയായിരുന്നു രൂപരേഖ. നാടിന് ഗുണകരമാകുന്ന പദ്ധതികൾ കാടുമൂടുമെന്നതിന്റെ തെളിവായി സുബല പാർക്കും മാറുമോ എന്ന ആശങ്കയാണ് നഗരവാസികൾക്കുള്ളത്.