സ്വകാര്യ ബസ് ലോബിയെ സഹായിക്കാൻ ലാഭകരമായ സർവീസുകൾ നിർത്തലാക്കി കെഎസ്ആർടിസി. പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള മലയോരമേഖലയിലെ 6 സർവീസുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുടങ്ങിയത്. മികച്ച കലക്ഷനുള്ള സർവീസുകൾ പിൻവലിക്കരുതെന്ന നിർദേശം അവഗണിച്ചാണ് ഉദ്യോഗസ്ഥരുടെ നടപടി.
രാവിലെ 5.10 ന് ആങ്ങമൂഴിക്കുള്ള സർവീസിന് പതിനായിരം രൂപ വരെ വരുമാനം ഉയർന്നതാണ്. മലയോരമേഖലയിലൂടെയുള്ള സർവീസ് നിരവധി സ്വകാര്യ ബസുകളുടെ മൽസരയോട്ടം മറികടന്നാണ് മികച്ച കലക്ഷനിലേയ്ക്കെത്തിയത്. ഇതോടെ ഉദ്യോഗസ്ഥർ ഉണർന്നു. ചെയിൻ സർവീസിനെന്ന പേരിൽ ആങ്ങമൂഴി സർവീസ് നിർത്തി. ലാഭകരമല്ലെന്ന് കാരണം. പത്തനംതിട്ട-കോട്ടമൺപാറ മേഖലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ലോബിക്ക് വേണ്ടിയാണ് സർവീസ് അട്ടിമറിച്ചതെന്നാണ് ആരോപണം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു ബസ് പോലും കൂടുതലായി ചെയിൻ സർവീസിന് ഉപയോഗിച്ചിട്ടില്ല. ചെറുകോൽപ്പുഴ കോഴഞ്ചേരി വഴി കോട്ടയം. കൊക്കാത്തോട്- കോട്ടാംപാറ. മണ്ണീറ. പൂക്കോട്-കോഴഞ്ചേരി. കുളത്തുമൺ തുടങ്ങിയവും നിർത്തലാക്കിയ സർവീസുകളാണ്. ഇതോടെ മലയോരമേഖലയിൽ സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയില്ലാതെ സർവീസ് നടത്താമെന്ന അവസ്ഥയെത്തി. സ്വകാര്യ ബസുകളുടെ മൽസരയോട്ടവും നിയമലംഘനവും മറികടക്കാൻ പുനലൂർ പത്തനംതിട്ട ചെയിൻ സർവീസിന് കൂടുതൽ ബസിറക്കണമെന്ന നിർദേശവും ഉദ്യോഗസ്ഥർ അറിഞ്ഞമട്ടില്ല. ഡ്രൈവർമാരുടെ ക്ഷാമവും ചീഫ് ഓഫിസിന്റെ നിർദേശവും പറഞ്ഞ് ദിവസേന പല മികച്ച കലക്ഷനുള്ള സർവീസുകളും ആളില്ലാ വണ്ടിയാക്കുന്ന വിദ്യയാണ് പത്തനംതിട്ട ഡിപ്പോയിൽ തുടരുന്നത്.