കാടിന്റെ ഉള്ളറകളിലെ കാണാകാഴ്ചകളുമായി കോഴിക്കോട്ട് ഒരുകൂട്ടം ഫോട്ടോഗ്രാഫർമാർ. പന്ത്രണ്ട് ഫോട്ടോഗ്രാഫർമാരുടെ 160 ചിത്രങ്ങളാണ് ആർട്ട് ഗാലറിയിൽ നടക്കുന്ന ദി ആർട്ട് ഓഫ് നേച്ചർ എന്ന വന്യജീവി ഫോട്ടോ പ്രദർശനത്തിലുള്ളത്. സ്വന്തം ആവാസവ്യവസ്ഥയിൽ സ്വഛമായി വിഹരിക്കുന്ന ജീവികളുടെ നേർക്കാഴ്ചകളാണ് ഓരോ ഫ്രെയിമിലും. കടുവയും, സിംഹവും, ആനയും, വേഴാമ്പലുമെല്ലാം പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം തുറന്നുകാണിക്കുന്നു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നും യാത്രയും, പ്രകൃതി സ്നേഹവും ഒന്നിപ്പിച്ചു നിർത്തിയവരാണ് ക്യാമറക്കുപിന്നിൽ. കൂട്ടായും ഒറ്റക്കും നടത്തിയ യാത്രകൾക്കിടയിൽ പകർത്തിയവയാണ് ചിത്രങ്ങളേറെയും. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള കാനനക്കാഴ്ചകൾക്കൊപ്പം ദുബയ്, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുടെ വനസൗന്ദര്യവും കണ്ടറിയാം.
പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശം പകരുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. കാടല്ല, സമൂഹത്തിന്റെ ചോദ്യങ്ങളാണ് യാത്രകളിൽ അസ്വസ്ഥമാക്കിയതെന്ന് സംഘത്തിലെ വനിതാംഗങ്ങൾ. മനുഷ്യരുടെ അശ്രദ്ധമൂലം നഷ്ടമായിക്കൊണ്ടിരിക്കുന്ന വനസമ്പത്തിനെക്കുറിച്ചാണ് ഈ ഫോട്ടോഗ്രാഫർമാരുടെ ആശങ്ക. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കാഴ്ചയുടെ വിരുന്നൊരുക്കാനും സംഘത്തിന് പദ്ധതിയുണ്ട്.