വയനാട് പനമരത്തെ ചെറിയപാലം അപകടാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. പ്രതിഷേധം ശക്തമാകുമ്പോൾ പൊളിഞ്ഞ ഭാഗങ്ങളുടെ പുറമെ സിമന്റ് തേച്ച് അടയ്ക്കാറാണ് പതിവ്.
ദിവസവും ആയിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന പാലം. കൈവരികൾ തകർന്നിരിക്കുന്നു. വശങ്ങളിൽ കേബിളുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ കാൽനടയും പ്രയാസകരം. പുറമെ നേക്കിയാൽ വീതിക്കുറവ് മാത്രമാണ് പ്രശ്നമായി തോന്നുക.
ഒന്നിലധികം വലിയ വാഹനങ്ങൾക്ക് ഓരേ സമയം കടന്നുപോകാനാവില്ല. ഇനി പാലത്തിന്റെ അടിഭാഗം കാണുക. ദ്രവിച്ച കമ്പികഷ്ണങ്ങൾ പുറത്തേക്ക് തളളിനിൽക്കുന്നു. പുറമെ സിമന്റ് തേച്ച് അടച്ചുവച്ചിരിക്കുന്നതും കാണാം.
പാലം ഉടൻ തന്നെ പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുറവാദ്വീപുൾപ്പടെയുള്ള ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതും ഇതുവഴിയാണ്. അപകടം സൂചിപ്പിക്കുന്ന ബോർഡ് അധികാരികൾതന്നെ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ കാണാനില്ല.