വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ പട്ടയത്തിനായി ഒരു ഗ്രാമം മുഴുവൻ സര്‍ക്കാര്‍ ഓഫിസുകൾ കയറിയിറങ്ങുന്നു. വയനാട് തൊണ്ടർനാട് വില്ലേജിലെ കരിമ്പിൽ ഗ്രാമവാസികളാണ് അരനൂറ്റാണ്ടായി പട്ടയത്തിനുവേണ്ടി അലയുന്നത്.
നൂറുമേനി വിളഞ്ഞുനിൽക്കുന്ന കൃഷിയിടങ്ങൾ. എന്നാൽ ഈ ഗ്രാമത്തിലെ 315 ആളുകളുടെ ഭൂമി, രേഖ പ്രകാരം വനംവകുപ്പിന്റേതാണ്. ഇതിൽ ആരാധാനാലയങ്ങളും ആരോഗ്യകേന്ദ്രവും എല്ലാം ഉൾപ്പെടും. 1967 മുതലാണ് പട്ടയത്തിനുവേണ്ടിയുള്ള നെട്ടോട്ടം ആരംഭിക്കുന്നത്. പലതവണ വനംവകുപ്പെത്തി കൃഷികൾ നശിപ്പിച്ചു. ഒരുവർഷം മുൻപ് വനംവകുപ്പും റവന്യൂവകുപ്പും സംയുക്ത പരിശോധനടത്തി അനുകൂല റിപ്പോർട്ട് സർക്കാരിന് നൽകി.
ഇനി പട്ടയം നൽകണമെങ്കിൽ സർക്കാർ, ഭൂമി അളന്ന് തിട്ടപ്പെടുത്തണം. പട്ടയം ഒഴികയുള്ള എല്ലാ രേഖകളും ഇവർക്കുണ്ട്. എങ്കിലും ബാങ്കിൽ നിന്ന് വായ്പപോലും ലഭിക്കില്ല. മക്കൾക്ക് സ്ഥലം കൈമാറാമെന്നും കരുതിയാലും നടക്കില്ല. റവന്യൂ വനംവകുപ്പുകൾ സമ്മതമറിയിച്ച സാഹചര്യത്തിൽ ഇനിയെങ്കിലും സർക്കാർ അനുകൂല നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.