കിടപ്പാടമില്ലാതെ വയനാട് പുൽപള്ളി വിലങ്ങാടിയിലെ മൂന്ന് ആദിവാസി കുടുംബങ്ങൾ. വർഷങ്ങളായി താമസിച്ചിരുന്ന റവന്യൂ ഭൂമിയിലെ വീടുകൾ തകർന്നതോടെ കാട്ടുനായ്ക്ക കുടുംബങ്ങൾ വനാതിർത്തിയിലേക്ക് താമസം മാറ്റി.
ഷെഡെന്നുപോലും വിളിക്കാനാവില്ല. ഇതിന്റെ കീഴിലാണ് കുട്ടികളടക്കമുള്ളവർ കിടന്നുറങ്ങുന്നത്. മൂപ്പത് വർഷമായി താമസിച്ചിരുന്ന സ്ഥലം കാലവർഷത്തിൽ വെള്ളത്തിനടിയിലാകും. അവിടെ സർക്കാർ നിർമിച്ചു നൽകിയ വീടുകൾ തകരുകയും ചെയ്തു. അതോടെയാണ് പൂർവികർ താമസിച്ചിരുന്ന വനാതിർത്തിയിലേക്ക് അഞ്ച്മാസം മുൻപ് തിരികെയെത്താൻ കാരണം. സർക്കാർ പുതിയതായി രണ്ട് വീടുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാൽ നിർമിക്കാനാവില്ല. മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് ജില്ലാ കലക്ടർ സന്ദർശനം നടത്തിയിരുന്നെങ്കിലും നടപടികളൊന്നും എടുത്തില്ല. വനവകാശ നിയമപ്രകാരം ഈ സ്ഥലം വിട്ടുതരണമെന്നാണ് കാട്ടുനായ്ക്ക കുടുംബങ്ങളുടെ ആവശ്യം.