വയനാടിന്റെ കാലാവസ്ഥയെയും കർഷകരെയും സംരക്ഷിച്ച് ജില്ലയിൽ ഉൽപാദിപ്പിക്കുന്ന കാപ്പി ബ്രാൻഡ് ചെയ്യുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയാണ് കർഷകരെ ഏകോപിപ്പിച്ച് വയനാടൻ കാപ്പി വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്.
വയനാടൻ കോഫിയെന്ന പേരിൽ കാപ്പി ബ്രാൻഡ് ചെയ്യണമെന്ന ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ വാക്കുകളാണ് പുതിയ തീരുമാനത്തിന്റെ പിൻബലം. സഹകരണസംഘങ്ങൾ മുല്യവർദ്ധിത ഉൽപ്പന്ന നിർമാണ യൂണിറ്റുകൾ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശവും ഉണർവ് നൽകി. കോഫി ബോർഡിന്റെ സഹായത്താൽ അറുപത്തിയഞ്ച് കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കുന്നത്. ദിവസവും പത്ത് ടൺ കാപ്പിക്കുരു സംസ്ക്കരിക്കാൻ ശേഷിയുള്ള പ്ലാന്റായിരിക്കും നിർമിക്കുക.
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ജില്ലയായി വയനാടിനെ പ്രഖ്യാപിക്കാൻ കാപ്പികൃഷിയുടെ വ്യാപനം സഹായിക്കും. ഒപ്പം ഇടനിലക്കാർ തട്ടിയെടുക്കുന്ന ലാഭം കർഷകർക്ക് തന്നെ നൽകാനാകും. നിലവിൽ ലഭിക്കുന്ന തുകയുടെ ഇരട്ടി വരുമാനം വയനാടൻ കാപ്പി ബ്രാൻഡ് ചെയ്യുന്നതോടെ കർഷർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ കൃഷിയിടത്തിലെ അമ്പത്തിയഞ്ച് ശതമാനവും കാപ്പിത്തോട്ടമാണ്.